കൂറ്റനാട്
നവകേരളം കർമ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സുസ്ഥിര തൃത്താല - മാലിന്യമുക്ത തൃത്താല ’ പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ രീതിയിൽ മാലിന്യം ശേഖരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന പ്രത്യേക ക്യാമ്പയിൻ ശനിയാഴ്ച സമാപിച്ചു. ഫെബ്രുവരി 25ന് തുടങ്ങിയ ക്യാമ്പയിനാണ് സമാപിച്ചത്. നാല് ഘട്ടങ്ങളിലായി ആകെ 40 ടൺ മാലിന്യങ്ങളാണ് തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽനിന്നായി എടുത്തു മാറ്റിയത്. ഹരിത കർമസേനകൾ മാലിന്യങ്ങൾ ശേഖരിക്കുകയും ക്ലീൻ കേരള കമ്പനി ഓരോ ഘട്ടത്തിലും ഈ ശേഖരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതോടൊപ്പം ഓരോ ഘട്ട സമാപനത്തിലും അതാത് വിഭാഗത്തിൽപ്പെട്ട മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നാലാം ഘട്ട സമാപനത്തിൽ ഒരു ടൺ ഇ മാലിന്യമാണ് (അപകട മാലിന്യങ്ങളുൾപ്പെടെ) നീക്കം ചെയ്തത്. മൂന്നാംഘട്ട സമാപനത്തിൽ 20 ടൺ ചില്ലു മാലിന്യങ്ങളും, മാർച്ച് നാലിലെ രണ്ടാം ഘട്ട സമാപനത്തിൽ എട്ടര ടൺ തുണി മാലിന്യങ്ങളും ക്ലീൻ കേരള നീക്കം ചെയ്തു. ബാഗ്, ലെതർ ഇനങ്ങൾ, ചെരുപ്പ്, തെർമോകോൾ എന്നിവ ഉൾപ്പെട്ട പത്തര ടൺ നിഷ്‌ക്രിയ മാലിന്യങ്ങൾ ഫെബ്രുവരി 25ന് ഒന്നാം ഘട്ട സമാപനത്തിൽ നീക്കം ചെയ്തു.
ചാലിശേരി, നാഗലശേരി, തൃത്താല, ആനക്കര, കപ്പൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, പരുതൂർ എന്നീ പഞ്ചായത്തുകളിലെ നിർദിഷ്ട കേന്ദ്രങ്ങളിൽനിന്നുമാണ് ക്ലീൻ കേരള കമ്പനി പാഴ്‌വസ്തുക്കൾ നീക്കം ചെയ്തത്. ഹരിത കർമസേനാംഗങ്ങളെ കൂടാതെ പഞ്ചായത്തുകളുടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ക്ലീൻ കേരള കമ്പനിയുടെ പ്രതിനിധികളും നവകേരളം, മിഷൻപ്രതിനിധിയും ക്യാമ്പയിനുകളിൽ സജീവമായി പങ്കെടുത്തതായി ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ നായർ അറിയിച്ചു.
തൃത്താല മണ്ഡലത്തിലെ നാല് ഘട്ടങ്ങളിലായി നടന്ന പ്രത്യേക ക്യാമ്പയിനുകളിൽ വിവിധ കേന്ദ്രങ്ങളിൽ ക്ലീൻ കേരള പ്രതിനിധികളായ ബി ശ്രീജിത്ത്, പിവി സഹദേവൻ, വിഎസ് രാമചന്ദ്രൻ, എസ് സുസ്മിത, നവകേരളം മിഷൻ പ്രതിനിധി നീരജ ഗൗരി എന്നിവർ ഏകോപനം നിർവ്വഹിച്ചു. നാല് ഘട്ടങ്ങളിലും ക്യാമ്പയിൻപ്രവർത്തനങ്ങൾ മികവുറ്റതായിരുന്നുവെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ. അറിയിച്ചു. മാലിന്യ മുക്ത തൃത്താല പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളും ഊർജജിതമാക്കുമെന്നും ഈ മാതൃകാ പദ്ധതി ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നടപ്പിലാക്കുന്നതിന് മുൻകൈ എടുക്കുമെന്നും നവകേരളം മിഷൻ ജില്ലാ കോ. ഓർഡിനേറ്റർ പിസെയ്തലവി ,ശുചിത്വ മിഷൻ ജില്ലാ കോ. ഓർഡിനേറ്റർ ടിജിഅഭിജിത്ത് എന്നിവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..