ടി ഹരി
ആലപ്പുഴ
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പാതിവഴയിൽ നിർമാണം നിലച്ച വീടുകൾ പൂർത്തിയാക്കാൻ എസ്‌സി, എസ്‌ടി വകുപ്പ് നടപ്പാക്കുന്ന സേഫ് പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. വിവിധ ഭവനപദ്ധതികളിലും സ്വന്തമായും പണം കണ്ടെത്തി നിർമിക്കുന്ന വീടുകൾ പലപ്പോഴും പൂർത്തിയാക്കാതെയാണ് താമസം തുടങ്ങുന്നത്. ജനാലകളും ശൗചാലയങ്ങളും അടുക്കളയും മറ്റും പണിതീരാതെ കിടക്കുന്നത് പതിവാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണനാണ് രണ്ടരലക്ഷം വീതം സഹായമായി നൽകുന്ന സേഫ് പദ്ധതി ആവിഷ്‌കരിച്ചത്. ടർപ്പായ കൊണ്ടു മറച്ച ജനലുകളും ശൗചാലയങ്ങളും ഒഴിവാക്കി ഭംഗിയുള്ള വീടുകളാക്കി മാറ്റുകയാണ് പദ്ധതി. ലൈഫ് ഭവനപദ്ധതിയിലടക്കം പൂർണമായും പൂർത്തീകരിക്കാത്ത ഇത്തരംവീടുകളുണ്ട്.
ജില്ലയിൽ 343 കുടുംബങ്ങളാണ് സേഫ് പട്ടികയിലുള്ളത്. 1,85,92,850 രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നുഘട്ടമായാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ചെങ്ങന്നൂർ ബ്ലോക്കിൽ നാലും മുതുകുളത്ത് ഒന്നും വീടുകൾ പൂർത്തിയായി. 343 ൽ 211 എണ്ണത്തിന്റെ പൂർത്തീകരിക്കൽ ജോലി ആരംഭിച്ചിട്ടുണ്ട്. ചമ്പക്കുളം ഒഴികെ 11 ബ്ലോക്കിലും പദ്ധതി 50 ശതമാനത്തിന് മുകളിലായി. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിന്റെ വീടുകൾ വൃത്തിയും ഭംഗിയുമുള്ളതാക്കുന്ന സേഫ് പദ്ധതിയോട് ചമ്പക്കുളം ബ്ലോക്ക് പുറംതിരിഞ്ഞുനിൽക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..