തിരുവനന്തപുരം > തിരുവനന്തപുരത്ത് ഓടയിലെ വെളളം പോകാനുള്ള തടസ്സം കൈകൊണ്ട് പരിഹരിക്കാൻ ശ്രമിച്ച ശുചീകരണ തൊഴിലാളിയെ വീട്ടിലെത്തി ആദരിച്ച് മന്ത്രി എം ബി രാജേഷ്. ഇന്ന് രാവിലെ പത്രങ്ങളില്‍ വന്ന മുരുകന്റെ ചിത്രം കണ്ടാണ് മന്ത്രി തൊഴിലാളിയെ അന്വേഷിച്ചെത്തിയത്. മേയർ ആര്യാ രാജേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഓട അടച്ച് കിടക്കുന്ന മണ്ണ്, മൺവെട്ടിയുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് മുരുകൻ കൈകളുപയോഗിച്ച് തടസം പരിഹരിക്കാൻ ശ്രമിച്ചത്.
മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകനെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാള്‍. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകള്‍ക്കും ഇന്നുതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തില്‍ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഊര്‍ജം പകരുകയാണ് മുരുകനെപ്പോലെയുള്ളവരെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..