തൃശൂർ
കുന്നംകുളത്ത് മാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ബിജെപിയുടെ സജീവ പ്രവർത്തക പിടിയിൽ. ചൂണ്ടൽ പുതുശേരി കണ്ണോത്ത് വീട്ടിൽ സുരഭി (23), കൂട്ടുകാരി കണ്ണൂർ ആലക്കോട് സ്വദേശിനി പ്രിയ (30) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് നിരവധി ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ഞായർ രാത്രി ഒമ്പതോടെയാണ് കുന്നംകുളം പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചൂണ്ടൽ–-ഗുരുവായൂർ റോഡിൽവച്ച് ഇവരെ പിടികൂടിയത്.
സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷൻ ഡിസൈനറുമാണ്. ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് ഒരുമിച്ച് താമസിച്ചുവരികയായിരുന്ന ഇവരെ സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോൾ പോക്കറ്റിൽനിന്ന് 18.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത് കുന്നംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
സംഘപരിവാറിന്റെ സജീവ പ്രവർത്തകയാണ് പിടിയിലായ സുരഭി. ‘അതേടാ ഞാൻ സംഘിയാ’ എന്ന കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദനോടൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്‌ബുക്കിൽ പ്രചരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. നവമാധ്യമങ്ങളിൽ സംഘപരിവാറിനുവേണ്ടി ശക്തമായ പ്രചാരണം നടത്തുന്നയാളാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സഹോദരി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കുന്നംകുളം എസിപി ടി എസ് സിനോജ്, ഇൻസ്പെക്ടർ യു കെ ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..