കുറ്റകൃത്യം അതായിത്തന്നെ നിലനിൽക്കും
അതിജീവിതയെ വിവാഹം കഴിച്ച പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി ഒഴിവാക്കി

ന്യൂഡല്‍ഹി : പോക്‌സോ കേസില്‍ അതിജീവിതയെ വിവാഹം കഴിച്ച വ്യക്തിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി ഒഴിവാക്കി. പ്രതിയുടേത് കുറ്റകൃത്യം ആയിത്തന്നെ നിലനിൽക്കും. അതേസമയം അതിജീവിത അതിനെ ഇപ്പോള്‍ അങ്ങനെ കാണുന്നില്ലെന്ന സാഹചര്യം സുപ്രീം കോടതി പരിഗണിക്കയായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഒരുഘട്ടത്തിൽ കൊൽക്കത്ത ഹൈക്കോടതി വിവാദ പരാമർശത്തിന്റെ പേരിൽ സുപ്രീം കോടതിയിൽ നിന്നും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയ കേസാണിത്.
പ്രണയത്തിലായിരുന്നു കൗമാരക്കാരിയും യുവാവും. ഇതിനിടെ ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 24 കാരന് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസായതോടെ വിചാരണ കോടതി യുവാവിനെ ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. അതിജീവിതയ്ക്ക് പ്രായ പൂര്‍ത്തിയായപ്പോള്‍ ശിക്ഷിക്കപ്പെട്ട യുവാവ് ആ പ്രണയിനിയെ തന്നെ വിവാഹം കഴിച്ചു. നിലവില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയും, അതിജീവിതയും, കുഞ്ഞും കടുംബമായി കഴിയുകയാണ്.
കൊൽക്കത്ത ഹൈക്കോടതി കൈവിട്ട വാക്ക്
ഈ കേസ് കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കയും യുവാവിന്റെ ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമര്‍ശവും കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഉണ്ടായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കി. പ്രതി കുറ്റക്കാരനാണെണെന്ന വിധി പുനഃസ്ഥാപിച്ചു.
വസ്തുതാ പരിശോധനാ സംഘം നൽകിയ റിപ്പോർട് തുണയായി
ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതി ജീവിതയുടെ ഭാഗം കേള്‍ക്കുന്നതിന് ഒരു വസ്തുതാ പരിശോധനാ സംഘം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബംഗാള്‍ സര്‍ക്കാര്‍ ഇതു പ്രകാരം രൂപീകരിച്ച മൂന്ന് അംഗ സമിതി അതിജീവിതയുടെ മൊഴി എടുത്തു.
സമിതിയുടെ റിപ്പോര്‍ട്ട് തുടർന്ന് കോടതി പരിശോധിച്ചു. ഇതു പ്രകാരം ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് വിധിച്ചു.
നിയമനടപടികള്‍ അനിശ്ചിതമായി നീണ്ടതാണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിതയെ ബാധിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹം അവളെ വിധി എഴുതുന്ന സാഹചര്യം വന്നു. നിയമ വ്യവസ്ഥ പരാജയപ്പെടുത്തി. കുടുംബം ഉപേക്ഷിച്ച് പോയി. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി.
0 comments