"ഷീ ലോഡ്‌ജ്' അട്ടിമറിക്കാൻ തൃശൂർ കോർപറേഷൻ

കെ എ നിധിൻ നാഥ് [email protected]
Published on May 25, 2026, 12:12 AM | 1 min read
തൃശൂർ
തൃശൂർ കോർപറേഷന്റെ ഷീ ലോഡ്‌ജ് നടത്തിപ്പിൽനിന്ന് കുടുംബശ്രീയെ പുറത്താക്കാൻ കോൺഗ്രസ് ഭരണസമിതി നീക്കം. കണ്ണംകുളങ്ങരയിൽ എൽഡിഎഫ് ഭരണസമിതി നിർമിച്ച ഷീ ലോഡ്‌ജിന്റെ നടത്തിപ്പിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി ബൈലോ തയ്യാറാക്കിയിരുന്നു. ഇത് ഭേദഗതി ചെയ്‌ത് കുടുംബശ്രീയെ ഒഴിവാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച അജൻഡ ചൊവ്വാഴ്‌ച ചേരുന്ന കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തി. കരട് ബൈലോ പ്രകാരം ഷീ ലോഡ്‌ജിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. ഇത് പ്രകാരം ‘കുടുംബശ്രീ സംരംഭക യൂണിറ്റ്’ എന്നായിരുന്നു. ഇതിൽനിന്ന് കുടുംബശ്രീയെ ഒഴിവാക്കി "സംരംഭക യൂണിറ്റ്’ എന്നാക്കാനാണ് നീക്കം. പുതിയ ബൈലോ പ്രകാരം ഉടമസ്ഥ, ചുമതല എന്ന തലക്കെട്ടിൽ നടത്തിപ്പും പരിപാലനച്ചുമതലയും വനിതാ സഹകരണ സംഘങ്ങൾ / സർക്കാർ ഇതര വനിതാ സംഘങ്ങൾ / 5 പേർ അടങ്ങുന്ന ചെറുകിട വനിതാ സംരംഭക യൂണിറ്റുകൾ/ അഞ്ച് പേർ അടങ്ങുന്ന കുടുംബശ്രീ സംരംഭക യൂണിറ്റുകൾ എന്നാണ്. നേരത്തെ ഇത് കുടുംബശ്രീ എന്നായിരുന്നു. കൂടുതൽ യൂണിറ്റുകളെ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ പേർക്ക് അവസരം ലഭിക്കും എന്നാണ് ഭരണസമിതിയുടെ വാദം. സ്‌ത്രീകൾക്ക് സുരക്ഷിതമായ താമസം ഒരുക്കാന്‍ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച ഷീ ലോഡ്‌ജ് പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്താകെ കുടുംബശ്രീക്കാണ്. ഇതാണ് രാഷ്‌ട്രീയ വിദ്വേഷത്തിന്റെ മറവിൽ യുഡിഎഫ് തകർക്കാൻ ശ്രമിക്കുന്നത്. കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം നിര്‍മിച്ചത് എൽഡിഎഫ് സർക്കാരാണ്. കോര്‍പറേഷനില്‍ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് മുന്‍ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌ത ഷീ ലോഡ്‌ജ് നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് മേയർ നിജി ജസ്റ്റിൻ വീണ്ടും ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു. തൃശൂർ പൂരത്തിനു തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മാർച്ചിലെ ഉദ്‌ഘാടനം. എന്നാൽ ഇതുവരെയും തുറക്കാൻ കഴിഞ്ഞിട്ടില്ല. അതിനു പിന്നാലെയാണ് അട്ടിമറി നീക്കം.










0 comments