പാകം ചെയ്യാൻ ഗ്യാസില്ല "ഇന്ന് കടയവധി'

തൊടുപുഴ
ഹോട്ടലുകള്‍ ഒന്നൊന്നായി അടയ്‍ക്കുന്നു. വൈകുന്നേരം നിരത്തുകളില്‍ രുചിയെത്തിച്ചിരുന്ന തട്ടുകടകള്‍ തുറക്കുന്നില്ല. ക്യാന്റീനുകളും ബേക്കറികളും നിശ്ചലമാകുന്നു. വീടുകളിലെ അടുപ്പുകളില്‍ വീണ്ടും വിറകുകള്‍ എരിയുന്നു. വീട്ടമ്മമാര്‍ പറമ്പുകളില്‍നിന്നും തൊടികളില്‍നിന്നും വിറക് ശേഖരിക്കുന്നു. വീടിന് പുറത്ത് താല്‍ക്കാലിക അടുപ്പുകള്‍ തയാറാകുന്നു. പാചകവാതക ക്ഷാമം ചെറുതായൊന്നുമല്ല ജനങ്ങളെ ബാധിക്കുന്നത്.
പിടിച്ചുനില്‍ക്കാനാവില്ല
പാചകവാതക ക്ഷാമം അതിരൂക്ഷമാണെന്ന് ഭക്ഷണസ്ഥാപന ഉടമകള്‍. ജില്ലയില്‍ 40 ശതമാനത്തോളം ഹോട്ടലുകളും മറ്റ് കടകളും അടച്ചിട്ടുണ്ടെന്ന് ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. നിലവിലുള്ളത് അല്ലാതെ പുതിയ കുറ്റികള്‍ കിട്ടുന്നില്ല. എല്ലാ സ്ഥാപനങ്ങളിലും വിറക് അടുപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാൻ ബുദ്ധിമുട്ടാണ്. ഹോട്ടലുകളില്‍ മെനുവിലും മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ ഭക്ഷണവും വിറകില്‍ ഉണ്ടാക്കാൻ പറ്റില്ല. ചൈനീസ് വിഭവങ്ങള്‍, മസാലദോശ, പൊറോട്ട തുടങ്ങി നിരവധി സാധനങ്ങള്‍ വിറകില്‍ പാകംചെയ്യാനാകില്ല. ചൂട് കൂട്ടിയും കുറച്ചുമൊക്കെയാണിവ തയാറാക്കേണ്ടത്. നഗരങ്ങളിലെ പരിമിതമായ സ്ഥലസൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അടുക്കളകളില്‍ വിറകുപയോഗം പറ്റില്ല. ഗ്രാമീണ മേഖലകളില്‍ ഇത് കുറച്ചുകൂടി പ്രായോഗികമാണ്. ചില വ്യാപാരികള്‍ വീടുകളില്‍ ഭക്ഷണം ഉണ്ടാക്കി കടയിലെത്തിച്ച് വില്‍ക്കുന്നുണ്ട്. വൈകുന്നേര തട്ടുകടകള്‍ക്കൊന്നും മുന്നോട്ടുപോകാനാകില്ല. ചായ അടക്കമുള്ള വിഭവങ്ങളുടെ വില്‍പ്പനയുടെ സമയം ക്രമീകരിച്ചവരുമുണ്ട്. മെനുവില്‍ മാറ്റം വരുത്തി കുറച്ചുപേര്‍ പിടിച്ചുനിന്നേക്കാം. ആശുപത്രികള്‍, ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‍ക്ക് പാചകവാതകം നല്‍കാൻ നിര്‍ദേശമുണ്ട്. എന്നാല്‍ അവര്‍ക്കും ആവശ്യാനുസരണം നല്‍കാനുള്ള സ്റ്റോക്ക് ഏജൻസികളില്‍ അവശേഷിക്കുന്നില്ല. കൂടുതല്‍ ഗ്യാസ് എന്നുവരുമെന്ന് ആര്‍ക്കും വ്യക്തതയില്ല. ഇതിനിടയില്‍ ഏജൻസികള്‍ വിലകൂട്ടി വില്‍ക്കുന്നതായും പരാതിയുണ്ട്. കടയടച്ചിടാൻ കഴിയാത്ത സാഹചര്യമായതിനാല്‍ വിലകൂടുതലാണെങ്കിലും ഗ്യാസ് വാങ്ങുന്നവരുമുണ്ട്.
വിറകിനും ഇൻഡക്ഷൻ കുക്കറിനും ഡിമാൻഡ്
പാചകവാതകം കിട്ടാതായതോടെ വിറകിന് ഡിമാൻഡേറി. വിറക് വ്യാപാരികളെ തേടിയാണ് ജനത്തിന്റെ നെട്ടോട്ടം. പക്ഷേ ഇതും ഇത്രയേറെ പേരിലേക്ക് എത്താനുള്ളതില്ല. മലയോര മേഖലകളില്‍ വിറക് ലഭ്യത കൂടും. ലോഡിന് അനുസരിച്ചാണ് വില ഇൗടാക്കുന്നത്. പ്രധാന ഗൃഹോപകരണ സ്ഥാപനങ്ങളില്‍ ഇൻഡക്ഷൻ കുക്കറുകള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. പ്രതിസന്ധി മുന്നില്‍കണ്ട് വേണ്ടത്ര ശേഖരം ഒരുക്കാൻ കേന്ദ്ര സര്‍ക്കാരിന് സാധിക്കാതെ വന്നതാണ് രൂക്ഷമായ പാചകവാതക ക്ഷാമത്തിയീന് കാരണം.











0 comments