ചരിത്രസ്‌മാരകമാക്കണമെന്ന് ശാന്തൻപാറ പഞ്ചായത്ത്
രാജമുദ്രയുള്ള ‘കസ്റ്റംസ് ഹൗസ്’ തകര്‍ന്നു

ബോഡിമെട്ടിലെ കസ്റ്റംസ് ഹൗസ് തകര്‍ന്ന നിലയിൽ

സ്വന്തം ലേഖകൻ
Published on Sep 14, 2025, 12:30 AM | 1 min read
ശാന്തൻപാറ
തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ചരിത്രമുള്ള കസ്‌റ്റംസ് കെട്ടിടം നശിക്കുന്നു. കേരളാ–തമിഴ്നാട് അതിര്‍ത്തിയിൽ ബോഡിമെട്ടിൽ തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചുങ്കം പിരിക്കുന്നതിനായിട്ടാണ് രാജമുദ്രയുള്ള കസ്റ്റംസ് ഹൗസ് നിർമിച്ചത്. ഇപ്പോൾ ജിഎസ്ടി വകുപ്പിന്റെ കൈവശമുള്ള കെട്ടിടമാണ് സംരക്ഷണമില്ലാത്തതിനെ തുടര്‍ന്ന് പിന്‍ഭാഗം തകര്‍ന്ന് വീണത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോളും പുനര്‍നിര്‍മിക്കാൻ നടപടിയില്ല.
ഐക്യ കേരളം രൂപംകൊണ്ടതോടെ കെട്ടിടത്തിന്റെ അവകാശി വാണിജ്യനികുതി വകുപ്പായി. ഇവിടെ ചെക്ക്‌പോസ്റ്റും പ്രവര്‍ത്തിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കെട്ടിടത്തില്‍ ആകെ ചെയ്തത്. മേല്‍ക്കൂര ഷീറ്റുകള്‍ മാറ്റി സ്ഥാപിക്കുകമാത്രം. ചെക്ക്പോസ്റ്റായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയായിരുന്നു. പ്രതിദിനം നല്ല വരുമാനം ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ കൈയിലുള്ള കെട്ടിടം എന്നിട്ടും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. പിന്നീട് ജി എസ്ടി നടപ്പായതോടെ കെട്ടിടത്തിന്റെ ഉടയോര്‍ ജിഎസ്ടി വകുപ്പായി മാറി. ഇവരാകട്ടെ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ചരിത്രം സ്‌മാരകമായി കെട്ടിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി പൊതു പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. നിലവില്‍ കെട്ടിടം പഞ്ചായത്തിന് വിട്ട് കിട്ടിയാല്‍ ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു.









0 comments