കാടിന്റെ മക്കൾക്ക് കരുതൽ

പോത്ത്കല്ല് നാരങ്ങാപൊയിലിൽ കോൺഗ്രസ് മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് കോൺഗ്രീറ്റ് സംരക്ഷണ ഭിത്തി തകർന്ന നിലയിൽ
സ്വന്തം ലേഖകൻ എടക്കര പോത്തുകല്ല് പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. നാരങ്ങാപൊയില്‍, തണ്ടന്‍കല്ല് ആദിവാസി നഗറുകളിലെ അമ്പതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. കോൺഗ്രസ് നേതാവായ മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാരങ്ങാപൊയിലിൽ വൻ തോതിൽ മലയിടിച്ച് മണ്ണ് കടത്തിയതാണ് ആദിവാസി കുടുംബങ്ങൾ ഭീഷണിയായത്. ആദിവാസി ക്ഷേമ സമിതി നേതാക്കൾ സ്ഥലം സന്ദർശിച്ച് മന്ത്രിക്ക് നിവേദനം നൽകി. തുടർന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയായത്. ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഭൂമി കണ്ടെത്തി വിതരണംചെയ്യാൻ പോത്തുകല്ല് പഞ്ചായത്തില്‍ ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ ഒമ്പതുവരെ സ്വകാര്യ വ്യക്തികൾക്ക് അപേക്ഷ നൽകാം. ഉടമകൾ തങ്ങളുടെ ഭൂമി വാസയോഗ്യമാണെന്നും (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി സൗകര്യം തുടങ്ങിയവ ഉള്ളതും നെല്‍വയല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും മറ്റ് നിയമക്കുരുക്കുകളും ബാധ്യതയും ഇല്ലാത്ത ഭൂമി) വില്‍ക്കാൻ തയ്യാറാണെന്നും സമ്മതപത്രം നൽകണം. ആദിവാസി പുനരധിവാസ മിഷന്‍ (ടിആര്‍ഡിഎം) ജില്ലാ ചെയര്‍മാന്‍കൂടിയായ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവ. പ്ലീഡറില്‍നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടിനി സര്‍ട്ടിഫിക്കറ്റ്, സെന്റ് ഒന്നിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, സമ്മതപത്രം എന്നിവ ഉള്‍പ്പെട്ടിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കലക്ടര്‍, ജില്ലാ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍, എക്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍നിന്നും ലഭിക്കും.











0 comments