ഒളിച്ചിരുന്ന കാലം കഴിഞ്ഞു, ഇനി മാതുവിനും പഠിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ ജി ഒലീന, സാക്ഷരതാ പ്രവർത്തകർ എന്നിവരുമായി മാതു വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
സുധ സുന്ദരന്‍
Published on Feb 25, 2026, 12:09 AM | 1 min read
മലപ്പുറം
എൺപതാം വയസ്സിൽ നാലാംക്ലാസ് പഠനത്തിന് തയ്യാറെടുക്കുന്ന മാതുവിന്റെയുള്ളിൽ നഷ്ടമായ സ്‌കൂൾ കാലത്തിന്റെ നോവ് ഇന്നുമുണ്ട്. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ പ്രതികൂല സാഹചര്യങ്ങളാൽ വിദ്യാലയവും കൂട്ടുകാരും നഷ്ടപ്പെട്ട ബാല്യമായിരുന്നു മാതുവിന്റേത്. എന്നെങ്കിലും പഠിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ മാതുവിന്റെ അക്ഷരസ്വപ്‌നങ്ങൾക്ക് വെളിച്ചം പകർന്നത് സാക്ഷരതാ മിഷനാണ്. കരുളായി വലിയ ഭൂമിക്കുത്ത് ഉന്നതിയിലെ മുതിർന്ന സാക്ഷരതാ പഠിതാവ് മാതു (80)വാണ് ഉല്ലാസ് പദ്ധതിയിലൂടെ അക്ഷരപഠനം പൂർത്തിയാക്കി നാലാംക്ലാസിലേക്ക് രജിസ്റ്റർചെയ്‌തത്. ‘ഇപ്പളാ പഠിക്കാൻ സമയായത്. ഇതൊക്കെ ഒരു പത്ത് കൊല്ലം മുന്നേ ആയെങ്കിൽ എന്നാ ഇപ്പോ ചിന്തിക്കുന്നത്’– പഠിക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം പങ്കുവച്ച് മാതു പറഞ്ഞു തുടങ്ങി. ‘രണ്ട് അനിയൻമാരായിരുന്നു. അമ്മ പണിക്ക് പോവുമ്പോൾ ആ പിള്ളേരെ നോക്കി ഇരുന്ന് ചെറുപ്പത്തിൽ പഠിക്കാനൊന്നും കഴിഞ്ഞില്ല. ഇടയ്ക്ക് മാഷ്‌മാര് വരും സ്‌കൂളിൽ കൊണ്ടോവാൻ, അപ്പോ അമ്മ ഞങ്ങളെ വീടിന്റെ അട്ടത്ത് കയറ്റി ഒളിപ്പിക്കും. ഒച്ചണ്ടാക്കിയാൽ അടികിട്ടും. അതോണ്ട് അമ്മയെ പേടിച്ച് ഞങ്ങള് മിണ്ടാതെ ഇരിക്കും. അങ്ങനെ എനിക്ക് പഠിപ്പൊന്നും ഉണ്ടായില്ല. പക്ഷേ എന്റെ രണ്ട് മക്കളെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഇനി ഞാനും പഠിക്കും’– ആത്മവിശ്വാസത്തോടെ മാതു പറഞ്ഞു.










0 comments