അമ്പന്പോ... അടിപൊളിയാണ് ആതുരാലയം

രാഗേഷും അജ്മലും പൊന്നാനി ആയുർവേദ ആശുപത്രിക്ക് മുന്നിൽ
പി എ സജീഷ്
Published on Nov 18, 2025, 12:15 AM | 1 min read
പൊന്നാനി
‘സർക്കാർ ആയുർവേദ ആശുപത്രിക്ക് ഇത്രയും മികവോ...! കോർപറേറ്റ് ആശുപത്രികളിൽ ഇത്രയും സൗകര്യങ്ങളുണ്ടാവില്ല’. പൊന്നാനി നഗരസഭ പുതുപൊന്നാനിയിൽ നിർമിച്ച പുതിയ ആയുർവേദ ആശുപത്രിയാണ് തൃശൂർ പുന്നക്കുളം സ്വദേശികളും സുഹൃത്തുക്കളുമായ അജ്മലിനും രാഗേഷിനും അമ്പരപ്പ് സമ്മാനിച്ചത്. വിട്ടുമാറാത്ത കൈത്തരിപ്പിന് ചികിത്സ തേടിയാണ് ഇവർ പുതുപൊന്നാനിയിലെ ആയുർവേദ ആശുപത്രിയിലെത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അതുവരെ ചികിത്സ തേടിയിരുന്നത്. മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കൾവഴിയുമാണ് പുതുപൊന്നാനിയിലെ ആശുപത്രിയെ കുറിച്ച് അറിഞ്ഞത്. കെട്ടിലും മട്ടിലുമുള്ള തലയെടുപ്പ് അകത്ത് കയറിയാലും അതേപടിയുണ്ട്. ഒപി ടിക്കറ്റിനായി വരിനിൽക്കേണ്ടതില്ല. ‘എബിഎച്ച്എ’ ആപ് ഡൗൺലോഡ് ചെയ്ത് ടോക്കൺ എടുക്കാം. ഇങ്ങനെയുള്ള സൗകര്യം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും ഡോക്ടറെ കണ്ടിറങ്ങിയപ്പോൾ സംതൃപ്തിയായെന്നും അണ്ടത്തോട് സ്വദേശിയായ കൊല്ലവളപ്പിൽ രാഗേഷ് പറഞ്ഞു. ഒപ്പംവന്നതാണ് കൂട്ടുകാരനും പ്രവാസിയുമായ അജ്മൽ. ചീഫ് മെഡിക്കൽ ഓഫീസറും മൂന്ന് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറും ഒരു മെഡിക്കൽ ഓഫീസറുമാണ് ഇവിടെയുള്ളത്. മൂന്ന് നഴ്സുമാരും രണ്ട് തെറാപ്പിസ്റ്റുകളും ഉൾപ്പെടെ 10 ജീവനക്കാരുമുണ്ട്. പൊന്നാനി നഗരസഭയുടെ ഒന്നേകാൽ കോടിയും നാഷണൽ ആയുഷ് മിഷന്റെ ഒരുകോടിയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ നാഷണൽ ആയുഷ് മിഷൻ ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, മൂന്നുനിലയുള്ള ആശുപത്രിയുടെ താഴെത്തെ നില പൂർത്തിയാക്കാൻമാത്രം കെഎച്ച്ആർഡബ്ല്യുഎസ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം രണ്ടേകാൽ കോടി രൂപ വന്ന സാഹചര്യത്തിലാണ് 1.25 കോടി പൊന്നാനി നഗരസഭ അനുവദിച്ചത്. താഴത്തെ നിലയിൽ ഒപി പ്രവർത്തിച്ചുതുടങ്ങി.









0 comments