സിപിഐ എം ജില്ലാ സമ്മേളനം
യുജിസി കരട് വിജ്ഞാപനം ഭരണഘടനാവിരുദ്ധം

പ്രതിനിധി സമ്മേളനനഗറിന്റെ രാത്രികാഴ്ച
കോടിയേരി ബാലകൃഷ്‌ണൻ നഗർ (ഹരിപ്പാട് ശബരീസ് കൺവൻഷൻ സെന്റർ)
സർവകലാശാല വൈസ്ചാൻസലർ നിയമനത്തിനുള്ള സർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിനും വൈസ്ചാൻസലറെ നിയമിക്കാനും ചാൻസലറെ മാത്രം അധികാരപ്പെടുത്തുന്ന പുതിയ കരട് യുജിസി വിജ്ഞാപനം ഭരണഘടനാവിരുദ്ധമാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരെ രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആഹ്വാനംചെയ്‌തു. വിജ്ഞാപനം സർവകലാശാലകളുടെ നടത്തിപ്പിൽനിന്ന് സംസ്ഥാന സർക്കാരുകളെ പൂർണമായും മാറ്റിനിർത്തുന്ന നടപടിയാണ്.
മൂന്നംഗ സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലർ നിയോഗിക്കുന്ന ചെയർമാനും യുജിസി പ്രതിനിധിയുമാകുമ്പോൾ സംഘപരിവാർ നിശ്ചയിക്കുന്നവർ വിസിമാരാകും. ചാൻസലറായി ഗവർണർമാരെയാണ് നിയമസഭകൾ നിശ്ചയിച്ചിരിക്കുന്നത്. ഇതുപയോഗപ്പെടുത്തി ഉന്നതവിദ്യാഭ്യാസ രംഗത്തെ കൈപ്പിടിയിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ബിജെപിയുടെ കേന്ദ്രസർക്കാർ ഗവർണമാരെ സംഘപരിവാർ താൽപ്പര്യങ്ങൾക്കായി ദുരുപയോഗംചെയ്യുന്നതാണ് രാജ്യത്തുടനീളം കാണുന്നത്. ഭരണഘനാപരമായി വിദ്യാഭ്യാസം കൺകറന്റ് ലിസ്‌റ്റിലായിട്ടും സംസ്ഥാന സർവകലാശാലയുടെ എല്ലാവിധ പ്രവർത്തനങ്ങളിൽനിന്ന് ഗവൺമെന്റുകളെ പൂർണമായി അകറ്റി അധികാരം മുഴുവൻ കേന്ദ്രം കവരുകയാണ്.
കരട് വിജ്ഞാപനത്തിൽ വിസിമാർക്ക് അക്കാദമിക് യോഗ്യതകൾ വേണ്ടതില്ല. വ്യവസായ -കോർപറേറ്റ് രംഗത്തെ സംഘപരിവാർ അനുകൂലികളെ വിസി പദവിയിലെത്തിക്കാനാണ് ഭേദഗതി. ഇത് സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള കുറുക്കുവഴിയാണ്. കരാർ അധ്യാപക നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കരട് നിർദേശങ്ങൾ.
ചുരുക്കത്തിൽ കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഗവർണർ, ഗവർണർ നിയോഗിക്കുന്ന വിസി, വിസി നിയമിക്കുന്ന അധ്യാപകർ എന്ന നിലയിലേക്ക് സംഘപരിവാർ അജൻഡ പൂർണമായും നടപ്പാക്കുന്നതാണ് വിജ്ഞാപനം.
ഭരണഘടനാവിരുദ്ധവും സംഘപരിവാർ അജൻഡ നടപ്പാക്കാൻ ലക്ഷ്യമിടുന്നതുമായ യുജിസി വിജ്ഞാപനത്തിനെതിരെ രംഗത്തിറങ്ങണമെന്നും സമ്മേളനം ആഹ്വാനംചെയ്‌തു.









0 comments