മേരാ കൊടുമുടി കയറി രഘു

പെരുമ്പാവൂർ
ഹിമാലയത്തില്‍ നേപ്പാളിലെ മേരാ കൊടുമുടി കയറി കൂവപ്പടി വലിയമംഗലത്ത് ഇല്ലത്ത് രഘു(43). നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുള്ള ലുക്ക്‌ലയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം ഏപ്രിൽ 26നാണ് യാത്ര തിരിച്ചത്. എട്ടു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ സമുദ്രനിരപ്പിൽ നിന്നും 21246.72 അടി ഉയരത്തിലെത്തി. മൈനസ് അഞ്ച് ഡിഗ്രി തണുപ്പില്‍ എവറസ്റ്റിനടുത്ത ഹുംഗു താഴ്‌വരയിലുള്ള മേരാ കൊടുമുടിയിലെത്തി.
കാഠ്മണ്ഡുവിലെ നേപ്പാളോരമ ട്രെക്കിങ് ഏജൻസിയുമായി ചേർന്ന് പർവതാരോഹണം പൂർത്തിയാക്കിയതിന് നേപ്പാൾ മൗണ്ടനീയറിങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി രാജേന്ദ്ര ബഹാദൂർ ലാമയിൽ നിന്നും സർട്ടിഫിക്കറ്റും നേടി.
മേര പീക്ക് ക്ലൈംബിങ് പെർമിറ്റ്, സാഗർമാത നാഷണൽ പാർക്ക് എൻട്രി പെർമിറ്റ് എന്നിവ നേടിയാണ് യാത്ര ചെയ്തത്. ഏകദേശം രണ്ടേകാൽ ലക്ഷം രൂപ ഈ യാത്രയ്ക്കായി ഒരു പർവതാരോഹകന് വരുമെന്നും കന്നിയാത്രയിൽ ബുദ്ധിമുട്ടനുഭവപ്പെട്ടില്ലയെന്നും രഘു പറഞ്ഞു. ഇടപ്പള്ളി കൂനംതൈ ബയാസിസ് ഇൻഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡിൽ സോഫ്റ്റ് വെയ്ര്‍ എൻജിനീയറാണ് രഘു. ഭാര്യ: മഞ്ജു വടക്കേൽ. മകൻ: ശ്രീഹരി.










0 comments