പ്രതിഷേധവുമായി നാട്ടുകാർ
പ്രവർത്തനം നിലച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് ശ്മശാനം

പ്രവർത്തനം നിലച്ച കടുങ്ങല്ലൂർ പഞ്ചായത്ത് ശ്മശാനം
ആലുവ
കടുങ്ങല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള "ശാന്തിതീരം' പൊതുശ്മശാനം പ്രവർത്തനംനിലച്ചിട്ട് നാലുമാസം. കേടുപാടുകൾ തീർത്ത് ശ്മശാനം പ്രവർത്തനസജ്ജമാക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ നാട്ടുകാരുടെയും പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങളുടെയും പ്രതിഷേധം. പഞ്ചായത്തിൽ രണ്ട് ഗ്യാസ് ക്രിമിറ്റോറിയം ഉണ്ടായിട്ടും ഒന്നുപോലും പ്രവർത്തിക്കാത്തത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശത്ത് ആരെങ്കിലും മരിച്ചാൽ സംസ്കരിക്കുന്നതിനായി സമീപപ്രദേശങ്ങളായ ആലങ്ങാട്, ഏലൂർ എന്നിവിടങ്ങളിലെ ശ്മശാനത്തിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. കൂടുതൽ പണച്ചെലവും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയും മരിച്ചയാളുടെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു ശ്മശാനത്തിന്റെ പുകക്കുഴലിന്റെ തലഭാഗം ഒടിഞ്ഞതോടെയാണ് പ്രവർത്തനം നിർത്തിവച്ചത്.
സമീപത്തെ പറമ്പിലേക്ക് ഒടിഞ്ഞുവീണ പുകക്കുഴലിന്റെ ഭാഗം ഇപ്പോഴും അവിടെ കിടക്കുന്നു. രണ്ടാമത്തെ ശ്മശാനത്തിന്റെ നാലുമീറ്റർ നീളംവരുന്ന പൈപ്പ് ദ്രവിച്ചതാണ് പ്രവർത്തനം നിർത്തിവയ്‌ക്കാൻ കാരണം. ശ്മശാനം അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പണമില്ലെന്ന കാരണംപറഞ്ഞ് ഭരണസമിതി ഒഴിഞ്ഞുമാറുകയാണ്. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്ന് പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി ഉൾപ്പെടെയുള്ളവർ പഞ്ചായത്ത് സെക്രട്ടറിയോട് നേരിട്ട് ആവശ്യപ്പെട്ടു.










0 comments