വൈവിധ്യം നിറഞ്ഞ് കൊച്ചിയുടെ നവരാത്രി ആഘോഷം

കൊച്ചിയിലെ കൊങ്കണി ഭവനത്തിൽ ഒരുക്കിയ ബൊമ്മക്കൊലു
മട്ടാഞ്ചേരി
ഒരു കിലോമീറ്റർ ചുറ്റളവിൽ ഇടകലർന്നു വസിക്കുന്ന പതിനെട്ടോളം സമൂഹങ്ങളുടെ നവരാത്രി ആഘോഷങ്ങൾ കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നു. ചടങ്ങുകളിലും ആഘോഷപരിപാടികളിലും വ്യത്യസ്‌തത പുലർത്തുന്പോഴും നന്മയുടെ ഏകത്വസന്ദേശമാണ് എല്ലാവരും പങ്കുവയ്‌ക്കുന്നത്.
ഭൂമിയിലെ വിവിധ ജീവജാലങ്ങളിലെ ആത്മാവിനെ ആരാധിക്കുന്ന ബൊമ്മക്കൊലു ഒരുക്കൽ മുതൽ ദാണ്ഡിയ നൃത്ത രാവുകൾ, കുമാരി പൂജ, സുമംഗലി പൂജ, വെങ്കടേശ്വര പൂജ, സംഗീതനൃത്ത താളലയ കലോപാസനകൾ തുടങ്ങി ആഘോഷപരിപാടികളുടെ പട്ടിക നീളും. തമിഴ് സമൂഹവും ആന്ധ്ര, തെലങ്കാന, ഗോവ, കർണാടകം, ബംഗാളി, മാർവാടി, ഗുജറാത്തി, മറാഠി സമൂഹങ്ങളും തദ്ദേശീയരും വേറിട്ട രീതിയിലാണ് നവരാത്രി ആഘോഷിക്കുന്നത്.
രാമ രാവണ യുദ്ധത്തിലെ രാവണ നിഗ്രഹവും സീതാമോചനവും, മഹിഷാസുര മർദിനിയായ - കാളിദേവിയുടെ ആരാധനയുമാണ് വടക്കേയിന്ത്യൻ സമൂഹത്തിന്റെ നവരാത്രി ആഘോഷ സങ്കൽപ്പം. പുസ്തകപൂജയും ആയുധപൂജയും പൂജവയ്‌പ്പും വിദ്യാരംഭവുമാണ് മലയാളിസമൂഹത്തിന്റെ ആരാധനാരീതിയെങ്കിൽ തമിഴ് ജനതയ്‌ക്ക് ത്രീശക്തീദേവതകളെ ഉപാസിച്ച് ജീവജാലങ്ങളെ പ്രതീകമാക്കിയുള്ള ബൊമ്മക്കൊലുവിന്റെ ആരാധനോത്സവമാണ്. കൊങ്കണി (ഗോവ) ദേശക്കാരുടെ ആഘോഷത്തിൽ ബൊമ്മക്കുലു ഒരുക്കി ബന്ധുമിത്രാദികളെ ക്ഷണിച്ചുവരുത്തി നടക്കുന്ന സുമംഗലി പൂജ, ഹൽദി, കുങ്കും ചടങ്ങ് സാമൂഹിക ആദരത്തിന്റേതാണ്. ആന്ധ്രക്കാരുടെ ഭവനങ്ങളിൽ ലക്ഷ്‌മീദേവത പൂജയ്ക്കൊപ്പം വെങ്കടാചലപതി ആരാധനയുമുണ്ട്.
കന്നഡികർ ചണ്ഡികാദേവിയെ ആരാധിക്കുന്നു. ശേർവാടി - മഹാജനവാടി ക്ഷേത്രങ്ങളിലെ ദേവീദർശനവും ആഘോഷങ്ങളിലൊന്നാണ്. ഗുജറാത്തി സമൂഹം ശ്രീകൃഷ്ണ രാധാ ലീലകളെയും ശക്തി ദേവതകളെയും സ്മരിച്ചുള്ള ഗാനങ്ങളാലപിച്ച് ചുവടുകളോടെ നടക്കുന്ന ദണ്ഡിയ -ദർഭ നൃത്തങ്ങൾ നവരാത്രി രാവുകളെ മനോഹരമാക്കുന്നു.








0 comments