ജില്ലാ ആശുപത്രിയിൽ അനാസ്ഥ
പോസ്റ്റ്മോർട്ടം ചെയ്യാന്‍ ഡോക്ടറില്ല

സ്വന്തം ലേഖകൻ
Published on Jun 15, 2026, 12:17 AM | 1 min read
കൊല്ലം
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആരോഗ്യമേഖലയിലെ അനാസ്ഥ തുടരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടറില്ലാതെ മണിക്കൂറുകള്‍ ആംബുലൻസിൽ കിടന്നത്. ഡ്യൂട്ടി ഡോക്ടർ വ്യക്തിപരമായ കാരണങ്ങളാൽ പെട്ടെന്ന് അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണമായി ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, പകരം ഡോക്ടറെ ഏർപ്പാടാക്കാനോ മൃതദേഹങ്ങൾ ഫ്രീസറിലേക്ക് മാറ്റാനോ അധികൃതർ തയ്യാറായില്ല. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാത്ത് നിന്നിട്ടും ആശുപത്രി അധികൃതരിൽനിന്ന് ഒരുനടപടിയും ഉണ്ടാകാതായതോടെയാണ് ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചത്. ‘ഇങ്ങനെ ഞങ്ങളെ ശിക്ഷിക്കരുത്.. ഹൃദയം തകർന്ന് നിൽക്കുന്ന മനുഷ്യരെ വീണ്ടും വേദനിപ്പിക്കരുത്, മരിച്ചവരെ അവർ വീണ്ടും കൊല്ലുകയാണ്....' എന്നിങ്ങനെയാണ് ആശുപത്രിക്ക് മുന്നിൽ പോസ്റ്റ്മോർട്ടത്തിനായെത്തിയവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. പോസ്റ്റ്മാർട്ടത്തിനായി ഡോക്ടറെവിടെ എന്ന് തിരക്കിയ ബന്ധുക്കളോട് ഞായറാഴ്ചയാണെന്നും ഡോക്ടർ സ്ഥലത്തില്ലെന്നും പറഞ്ഞ് ആശുപത്രി ജീവനക്കാർ ന്യായീകരിക്കാൻ നോക്കിയത് വാക്കുതർക്കത്തിനിടയാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ ആശുപത്രി സൂപ്രണ്ടും ആർഎംഒയും ഡിഎംഒയും തയ്യാറായില്ല. സംഭവമറിഞ്ഞെത്തിയ ഡിഎഫ്ഐ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. ഗുരുതര അനാസ്ഥയാണ് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കലക്ടർ ആനി ജൂലാ തോമസ് ഇടപെട്ടു. കർശന നിർദേശമെത്തിയതോടെ അവധിയിലായിരുന്ന ഡോക്ടർ ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയിലെത്തി നടപടി ആരംഭിച്ചു. ഉച്ചയ്ക്ക് ഉൾപ്പെടെ സംസ്കാര ചടങ്ങുകൾ തീരുമാനിച്ച പലർക്കും മതപരമായ സംസ്കാര ചടങ്ങുകൾ സമയത്ത് നടത്താനായില്ല. ഡോക്ടർമാരില്ലെന്ന വിവരം യഥാസമയം അറിയിച്ചിരുന്നെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി ഉൾപ്പെടെ മറ്റ് ആശുപത്രികളിലേക്ക് പോകാമായിരുന്നെന്നും ബന്ധുക്കൾപറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.










0 comments