ട്രംപിന് തിരിച്ചടി: എച്ച്-1ബി വിസയ്ക്കുള്ള 1 ലക്ഷം ഡോളർ ഫീസ് യുഎസ് കോടതി റദ്ദാക്കി

ബോസ്റ്റൺ: എച്ച്-1ബി വിസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) അപേക്ഷാ ഫീസ് യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. ട്രംപിന്റെ ഈ തീരുമാനം നിയമവിരുദ്ധമായ നികുതി ചുമത്തലാണെന്ന് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വിധി പ്രസ്താവിച്ചു.
കോൺഗ്രസ് (യുഎസ് പാർലമെന്റ്) അനുമതി നൽകാതെ ഇത്തരമൊരു ഫീസ് ഈടാക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് പ്രഖ്യാപിച്ച ഈ ഫീസ് വർധനവിനെതിരെ 20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ഫയൽ ചെയ്ത ഹർജിയിലാണ് ഈ നിർണായക വിധി.
അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ വിദേശികൾ കുറഞ്ഞ ശമ്പളത്തിന് തട്ടിയെടുക്കുന്നത് തടയാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമാണ് ഫീസ് വർദ്ധിപ്പിച്ചത് എന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. പേര് എന്ത് തന്നെയിട്ടാലും, ഒരു ലക്ഷം ഡോളർ ഈടാക്കുന്ന ഈ നടപടി ഒരു പ്രത്യേക തരം നികുതിയാണ്.
നിയമനിർമ്മാണ സഭയായ കോൺഗ്രസ് പ്രത്യേകമായി അധികാരം നൽകാത്തിടത്തോളം കാലം രാജ്യത്ത് പുതിയ നികുതി ചുമത്താൻ യുഎസ് പ്രസിഡന്റിന് ഭരണഘടനാപരമായ അവകാശമില്ല. അതിനാൽ ഈ ഉത്തരവ് പൂർണ്ണമായും റദ്ദാക്കുന്നു എന്നാണ് കോടതി പ്രഖ്യാപിച്ചത്.
ആശങ്കയിലായിരുന്ന ഐടി മേഖലയ്ക്ക് ആശ്വാസംഎച്ച്-1ബി വിസയ്ക്കായി മുൻപ് കമ്പനികൾ 2,000 മുതൽ 5,000 വരെ ഡോളർ മാത്രമാണ് ഫീസായി നൽകിയിരുന്നത്. ഇത് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയതോടെ അമേരിക്കൻ കമ്പനികൾ വിദേശ ജീവനക്കാരെ നിയമിക്കുന്നതിൽ നിന്ന് കൂട്ടത്തോടെ പിന്തിരിഞ്ഞു.
ഫെബ്രുവരി 15 വരെയുള്ള കണക്കുകൾ പ്രകാരം വെറും 85 കമ്പനികൾ മാത്രമാണ് ഈ ഉയർന്ന ഫീസ് അടച്ച് അപേക്ഷ നൽകിയത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തുവിട്ട വിവര പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എച്ച്-1ബി രജിസ്ട്രേഷനുകളിൽ 38.5 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയത്. (3,43,981 അപേക്ഷകളിൽ നിന്നും 2,11,600 ആയി കുറഞ്ഞു).
മേരിക്കയിലെ എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 70 ശതമാനത്തിലധികം പേരും ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ്. യുഎസ് ഇമിഗ്രേഷൻ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള താൽക്കാലിക പ്രതിസന്ധികൾ മാത്രമാണിതെന്നായിരുന്നു അന്ന് യുഎസിന്റെ പ്രതികരണം. ഫെഡറൽ കോടതിയുടെ പുതിയ വിധി ഇന്ത്യൻ ഐടി ജീവനക്കാർക്കും യുഎസിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും വലിയ ആശ്വാസമാണ്.









0 comments