മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു

നെയ്പിഡോ : മധ്യ സാഗയിംഗ് മേഖലയിലെ ഒരു ബുദ്ധവിഹാരത്തിന് നേരെ മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. മണ്ഡലയിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ പടിഞ്ഞാറ് മ്യുങ് ടൗൺഷിപ്പിലെ സ്വെൽ ലെ ഓ ഗ്രാമത്തിൽ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് സംഭവം. നൂറിലധികം ആളുകൾ പങ്കെടുത്ത ഒരാഴ്ച നീണ്ടുനിന്ന ധ്യാനത്തിനിടെയാണ് വ്യോമാക്രമണം നടന്നത്.
യുദ്ധവിമാനം ആശ്രമ വളപ്പിനുള്ളിൽ ബോംബിടുകയും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെടുകയും ചെയ്തതായി മയാങ് ടൗൺഷിപ്പ് സിവിൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷന്റെ വക്താവ് ന്യൂവേ ഊ പറഞ്ഞു. വിമാനം ഏകദേശം 15 മിനിറ്റ് ഇടവേളയിൽ രണ്ട് ബോംബുകൾ വർഷിച്ചതായും രണ്ടാമത്തെ ബോംബ് ആശ്രമത്തിന് സമീപമുള്ള ഒരു വീടിന് കേടുപാടുകൾ വരുത്തിയതായും സമീപവാസികളും പറഞ്ഞു.
ജനാധിപത്യ അനുകൂല സേനകൾക്കും വംശീയ സായുധ ഗ്രൂപ്പുകൾക്കുമെതിരെ മ്യാൻമർ സൈന്യം തുടർച്ചയായി വ്യോമാക്രമണം നടത്തുന്നതിനിടെയാണ് സാധാരണക്കാർക്കു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനുശേഷം സമീപവാസികൾ ഒരു കമ്മ്യൂണിറ്റി ഗ്രാമത്തിലേക്ക് പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്.









0 comments