ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയുടെ ഭൂഗർഭ കേന്ദ്രം തകർത്ത് ഇസ്രയേൽ

Photo:Reuters
ബെയ്റൂത്ത് : ദക്ഷിണ ലെബനനിലെ മജ്ദൽ സോൺ ഗ്രാമത്തിൽ ഹിസ്ബുള്ള നിർമിച്ച ഭൂഗർഭ കേന്ദ്രം ഇസ്രയേൽ സൈന്യം തകർത്തു. ഓപ്പറേഷൻ ക്ലോസിങ് വേഴ്സ് എന്ന സൈനിക നടപടിയുടെ ഭാഗമായാണ് നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ നൽകിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ ഭൂഗർഭ കേന്ദ്രത്തിന് 200 മീറ്ററിലധികം നീളവും 25 മീറ്ററിലധികം ആഴവുമുണ്ട്.
ഇസ്രയേലിന് നേരെ ആക്രമണം നടത്താൻ സജ്ജമാക്കിയ നിരവധി ലോഞ്ചറുകളും നൂറുകണക്കിന് ആയുധങ്ങളും ഇവിടെനിന്ന് കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. ഇസ്രയേലിനെ ലക്ഷ്യമാക്കി സ്ഥാപിച്ച നാല് ലോഞ്ച് ഷാഫ്റ്റുകളും ഇതിനുള്ളിലുണ്ടായിരുന്നു. ഈ സൈനിക നീക്കത്തെക്കുറിച്ച് നേരത്തെ തന്നെ അമേരിക്കയെയും ലെബനനിലെ അമേരിക്കൻ പ്രതിനിധികളെയും അറിയിച്ചിരുന്നതായി ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുള്ളയുടെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും തങ്ങളുടെ സൈന്യം ദക്ഷിണ ലെബനനിലെ സുരക്ഷാ മേഖലയിൽ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ, ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് ഹിസ്ബുള്ള ആരോപിച്ചു.
തങ്ങൾ ഇതുവരെ പാലിച്ചുവന്ന വെടിനിർത്തൽ കരാറിനെ ഇസ്രയേൽ അട്ടിമറിച്ചെന്നും, ഇതിനെതിരെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. ലെബനനും ഇസ്രയേലും തമ്മിൽ വെള്ളിയാഴ്ച യുഎസിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സുരക്ഷാ കരാറിനെ ഹിസ്ബുള്ള നേതാവ് നഈം ഖാസിമും ലെബനീസ് പാർലമെന്റ് സ്പീക്കർ നബീഹ് ബെറിയും നേരത്തെ തന്നെ തള്ളിയിരുന്നു.










0 comments