ഗാസയ്ക്ക് ആശ്വാസം, റഫ അതിർത്തി തുറക്കുന്നു; ഇന്ന് മുതൽ നിയന്ത്രിത യാത്ര അനുവദിക്കും

റഫ: ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതിനെത്തുടർന്ന് ഏകദേശം രണ്ട് വർഷമായി അടഞ്ഞുകിടക്കുന്ന ഗാസയിലെ റഫ അതിർത്തി ഭാഗികമായി തുറക്കുന്നു. ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ കാൽനടയാത്രക്കാർക്ക് നിയന്ത്രിതമായി അതിർത്തി കടക്കാൻ അനുമതി നൽകുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഗാസയിലെ സാധാരണക്കാർക്ക് പുറംലോകവുമായുള്ള ഏക ബന്ധമായ അതിർത്തിയാണ് തുറക്കുന്നത്. ഞായറാഴ്ച അതിർത്തിയിൽ 'പൈലറ്റ് അടിസ്ഥാനത്തിൽ' പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ ബോർഡർ അസിസ്റ്റൻസ് മിഷൻ, ഈജിപ്ത്, പലസ്തീൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
തുടക്കത്തിൽ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ അനുമതി നൽകൂ. പ്രതിദിനം 50 രോഗികൾക്ക് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് പോകാം. ഇവർക്കൊപ്പം രണ്ട് സഹായികളെയും അനുവദിക്കും. ഇസ്രയേൽ ആക്രമണകാലത്ത് ഗാസയിൽ നിന്ന് പുറത്തുപോയ 50 പേർക്ക് ഓരോ ദിവസവും തിരികെ വരാനും അനുമതിയുണ്ട്.
അതിർത്തി കടക്കുന്ന ഓരോ വ്യക്തിയെയും ഇസ്രയേൽ കടുത്ത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. മെറ്റൽ വസ്തുക്കളോ ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഗാസയിൽ ചികിത്സ ലഭിക്കാതെ 20,000-ത്തോളം രോഗികൾ പുറത്തുപോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിൽ കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റവർക്കുമായിരിക്കും മുൻഗണന. റഫ അതിർത്തി തുറക്കുന്നത് ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്.
എങ്കിലും, പൂർണ്ണമായ തോതിൽ വിനിമയം പുനരാരംഭിക്കുന്നതിനെക്കുറിച്ച് നിലവിൽ ധാരണയായിട്ടില്ല. അതിനിടെ, വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്.










0 comments