ഫിൻലൻഡിൽ രണ്ട് മാസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടലിൽ; കൊലപാതകമെന്ന് കുടുംബം

ഹെൽസിങ്കി : ഫിൻലൻഡിൽ രണ്ട് മാസങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മണിദീപ് റെഡ്ഡിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലപീൻരാന്ത ലാഹ്തി സാങ്കേതിക സർവകലാശാലയിൽ സോഫ്റ്റ്വെയർ ആന്റ് സിസ്റ്റംസ് എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് മണിദീപ് റെഡ്ഡി. കഴിഞ്ഞ മെയ് അഞ്ച് മുതലാണ് വിദ്യാർഥിയെ കാണാതാകുന്നത്. വ്യാഴാഴ്ച അധികൃതർ നടത്തിയ തെരച്ചിലിലാണ് കടലിൽ നിന്നും മൃതദേഹം കണ്ടെത്തിയതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്നും നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മരണകാരണം അന്വേഷിച്ചുവരികയാണെന്നും ഫിൻലൻഡ് പൊലീസ് വ്യക്തമാക്കി.
അതേസമയം, മണിദീപിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. കാണാതാകുന്നതിന് തൊട്ടുമുമ്പ് മണിദീപ് അമ്മയോട് സംസാരിക്കുകയും അക്കൗണ്ടിലേക്ക് 6,000 രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പണം അക്കൗണ്ടിലെത്തിയെങ്കിലും ഇത് പിൻവലിച്ചിട്ടില്ല. മേയ് 5ന് രാത്രി ഹെൽസിങ്കിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് മണിദീപിനെ അവസാനമായി കണ്ടത്. വിദ്യാർഥിയെ കാണാതായതിന് ശേഷവും മേയ് 9, 10 തീയതികളിൽ ഇയാളുടെ യൂണിവേഴ്സിറ്റി അക്കൗണ്ട് ലോഗിൻ ചെയ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏത് ഉപകരണത്തിൽ നിന്നും ഐപി വിലാസത്തിൽ നിന്നുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.










0 comments