റഫേൽ വീഴ്ത്തിയത് പാക് സേനയോ ആയുധ ദല്ലാൾമാരോ; യുദ്ധ വിപണിയിൽ പുതിയ ചേരികൾ


എൻ എ ബക്കർ
Published on May 13, 2025, 05:33 PM | 4 min read
ഇന്ത്യ പാക് സംഘർഷം വെടിനിർത്തൽ പ്രഖ്യാപനത്തിൽ എത്തിയതായുള്ള ആശ്വാസത്തിനിടെ ആയുധ വിപണി പുതിയ തർക്കങ്ങളിലാണ്. ലോകമെമ്പാടുമുള്ള ആയുധ വിതരണക്കാരും ദല്ലാൾമാരും പുതിയ വലിയ അവസരങ്ങളാണ് കാത്തിരുന്നത്. ഇരുരാജ്യങ്ങളും ഉപയോഗിച്ച വെടിക്കോപ്പുകളുടെയും യുദ്ധവിമാനങ്ങളുടെയും ഫലപ്രാപ്തിയും സംഹാരശേഷിയും സംബന്ധിച്ച് ചേരിതിരിഞ്ഞുള്ള വിശകലനങ്ങളാണ്.
യുദ്ധം തുടങ്ങിയതോടെ പത്രമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആയുധ വർണനകളിൽ ഇവരുടെ പി ആർ പ്രവർത്തനങ്ങളുടെ മികവുണ്ടായിരുന്നു. യുദ്ധം വലിയ വിപണിയായവർക്ക് പ്രായോഗിക പരീക്ഷണത്തിന് ലഭിച്ച അവസരമാണ്. ഒപ്പം പുതിയ മാർക്കറ്റ് പിടിക്കാനുള്ള കാലവും. ഇതിനൊപ്പം വലിയ വിവാദങ്ങളും ഉയർന്നു വന്നുകൊണ്ടിരിക്കുന്നു.
റഫേൽ വീണത് എവിടെയാണ്
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേനയുടെ ശ്രദ്ധേയ നീക്കങ്ങൾ നടക്കുന്നതിനിടെ മാധ്യമങ്ങൾ വാഴ്ത്തിയ ഫ്രഞ്ച് യുദ്ധവിമാനമായ റഫേൽ തകർക്കപ്പെട്ടതായി വാർത്ത വന്നിരുന്നു. ആംഗ്ലോ-അമേരിക്കൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ആദ്യം ഇത് റിപ്പോർട്ട് ചെയ്തത്. ആക്രമിക്കപ്പെട്ട വിമാനം ഇന്ത്യൻ അതിർത്തിയിലേക്ക് തിരിച്ചു പറന്നെത്തി. എങ്കിലും തകർന്ന് വീണതായും ഇതിനിടെ പൈലറ്റ് രക്ഷപെട്ടതായും വിവരങ്ങൾ വന്നു.
യുഎസ് മാധ്യമമായ സിഎൻഎൻ അല്പം കൂടി കടന്ന് മൂന്ന് റാഫേൽ ജെറ്റുകൾ, ഒരു മിഗ്-29, ഒരു SU-30MKI ഫൈറ്റർ ജെറ്റ് എന്നിവയുൾപ്പെടെ അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടതായി വാർത്ത പരന്നു. "വെട്ടിവീഴ്ത്തിയ ഒരു ഇന്ത്യൻ ജെറ്റെങ്കിലും ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധവിമാനമാണ്” എന്ന് റോയിട്ടേഴ്സ് പ്രചാരണങ്ങളിൽ കൂടെ നിന്നു.
അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അതിൽ മൂന്നെണ്ണം റാഫേൽ വിമാനങ്ങളാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ദേശീയ അസംബ്ലിയിലും പറഞ്ഞു. "ഏത് പോരാട്ടങ്ങളുടെയും ഭാഗമാണ് നഷ്ടങ്ങൾ." എന്നാണ് ഒരു മറു പ്രതികരണം ഇതുസംബന്ധിച്ച് വന്നത്.

ശരിയായാലും തെറ്റായാലും ഇത്തരം വാർത്തകൾ പുറത്തെത്തുന്നത് സഹസ്രകോടികളുടെ ആയുധ വിപണിക്ക് വലിയ ആഘാതമാണ്. മറ്റ് ചിലർക്ക് അവസരവും. വാർത്ത കത്തിനിൽക്കെ റാഫേൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കളായ ഡസ്സോൾട്ട് ഏവിയേഷന്റെ ഓഹരികൾ 3.3 ശതമാനം പോയിന്റ് ഇടിഞ്ഞു, ഓഹരി മൂല്യം 373.8 ഡോളറിൽ നിന്ന് 362.05 ഡോളറായി കുറഞ്ഞു.
അതേസമയം, പാകിസ്ഥാൻ വ്യോമസേന വിന്യസിച്ച ജെ-10സി, ജെ-17 യുദ്ധവിമാനങ്ങളുടെ നിർമ്മാതാവായ ചൈനീസ് കമ്പനിയായ ചെങ്ഡു എയർക്രാഫ്റ്റ് കോർപ്പറേഷന്റെ ഓഹരികൾ 30% വർധനവ് രേഖപ്പെടുത്തി. ചൈനീസ് നിർമ്മിത ജെറ്റുകൾ ഫ്രാൻസ് നിർമ്മിതമായതിനെ തകർത്തത് ആയുധ വിപണി നിയന്ത്രിക്കുന്നവർക്ക് ചെറിയ തകർച്ചയല്ല.
ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന ഇരട്ട എഞ്ചിൻ മൾട്ടി-മിഷൻ ഫൈറ്റർ വിമാനമാണ് റാഫേൽ. ഇന്ത്യയാണ് ഈ ഫൈറ്റർ ജെറ്റുകൾ ഉപയോഗിക്കുന്നത്.
ഭീഷണി മുതൽ നേതാക്കൾക്ക്
ബഹുമതി വരെ
റഷ്യയുടെ എസ്-400 മിസൈലുകളുടെ കാര്യക്ഷമവും വിജയകരവുമായ വിന്യാസത്തിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചെതെന്ന് പുകഴ്ത്തലുകൾ പുറത്തു വന്നു. അമേരിക്ക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട് ചെയ്യപ്പെട്ടത് ഈ മിസൈലുകളുടെ ഇടപാട് നടന്ന സമയത്താണ്. ഇന്ത്യ ഇവ വാങ്ങുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇന്ത്യൻ വിമാനങ്ങൾക്കെതിരെ വിന്യസിച്ച ചൈനയുടെ PL-15 മിസൈലുകളുടെ ഫലപ്രാപ്തിയും പ്രചാരത്തിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇന്ത്യ അവരുടെ എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് അനുകൂലമായി പ്രശംസയുമായി രംഗത്തെത്തിയിരുന്നു. യുഎസ്, ഫ്രാൻസ്, റഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങളും ജെറ്റുകളുടെ വിപണി കാര്യത്തിൽ കടുത്ത മത്സരത്തിലാണ്. യുദ്ധങ്ങൾ അവരുടെ പ്രായോഗിക പരീക്ഷണങ്ങളുടെ ഘട്ടവും.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഫ്രാൻസിലേക്കുള്ള ആദ്യ വിദേശ സന്ദർശന വേളയിൽ റഫേൽ ഇടപാട് ചർച്ച ചെയ്തതായി വിവരങ്ങൾ പുറത്തു വന്നിരുന്നു. അവർ F-35 ന് പകരം ഫ്രഞ്ച് റാഫേലുകൾ സ്വന്തമാക്കുന്നത് ചർച്ച ചെയ്തതായി യൂറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു. റഫേലിനെക്കുറിച്ചുള്ള ഏതൊരു നെഗറ്റീവ് പ്രചാരണവും എഫ്-35 ന്റെ വിജയമാണ്.
അവകാശവാദവും തെളിവും
പാകിസ്ഥാൻ സർക്കാരും പ്രതിരോധ ഉദ്യോഗസ്ഥരും അവകാശപ്പെടുന്നതുപോലെ, ചൈനീസ് ജെ-10CE യുദ്ധവിമാനങ്ങളും പിഎൽ-15 മിസൈലുകളും ഉപയോഗിച്ചാണ് ഇസ്ലാമാബാദ് ഇന്ത്യൻ റാഫേലുകൾ വെടിവച്ചിട്ടതെങ്കിൽ, ഈ ഇടപെടലുകളുടെ കോക്പിറ്റ് ഡിസ്പ്ലേ വീഡിയോകൾ എവിടെ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഏതൊരു വിമാനത്തിലും കോക്പിറ്റ് റിപ്പോർടുകൾ ബ്ലാക് ബോക്സ് എന്നിങ്ങനെ അവസാന നിമിഷം വരെയുള്ള വിവരങ്ങൾ ഉണ്ടാവും. ഇന്ത്യൻ പരിധിയിൽ തന്നെ എത്തിയാണ് വിമാനം തകർന്നു വീണത് എന്നതിനാലാണ് ബ്ലാക്ബോക്സ് ലഭിക്കാതെ പോയത് എന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം.

ലോകത്ത് 1961 നും 2025 നും ഇടയിൽ, നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. എല്ലാ യുദ്ധങ്ങളിലും പ്രധാന ആയുധ വിതരണക്കാർ അമേരിക്കൻ, യൂറോപ്യൻ, മേഖലകളിലും റഷ്യയിലുമുള്ള ആയുധ നിർമ്മാണ വിപണന സ്ഥാനപങ്ങളാണ്. ചൈന അടുത്തിടെയാണ് ഈ ബിസിനസ്സിൽ അറച്ചറച്ച് പ്രവേശിച്ചത്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇറക്കുമതി ചെയ്യുന്ന ആയുധ ഉപകരണങ്ങളെയാണ് അധികവും ആശ്രയിക്കുന്നത്. ആഭ്യന്തര ഉൽപ്പാദന ശേഷിയും സാങ്കേതികതയും വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ മുന്നേറുകയും ചെയ്തു.
തത്സമയ സംഘർഷ സാഹചര്യങ്ങളിൽ വിശ്വസനീയമായ വെടിക്കോപ്പുകൾക്കും ഉപകരണങ്ങൾക്കുമായി ഇപ്പോഴും ആഗോള ആയുധ നിർമ്മാതാക്കളെ ആശ്രയിക്കുന്നു. യുഎസും റഷ്യയും ഇന്ത്യയ്ക്കും പാകിസ്ഥാനും ഉപകരണങ്ങൾ വിൽക്കുന്നു. ചൈന പാകിസ്ഥാന് മാത്രം വിൽക്കുമ്പോൾ ഇസ്രായേൽ ഇന്ത്യയ്ക്ക് മാത്രം വിൽക്കുന്നു. ഫ്രഞ്ചുകാർ വാങ്ങാൻ തയ്യാറുള്ള ആർക്കും വിൽക്കുന്നു. എന്നതാണ് ഇപ്പോഴത്തെ സമവാക്യം.

യു എസ് വിഹിതം വർധിക്കുന്നു
ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയിൽ യുഎസ് വിഹിതം 2006 – 2010 കാലഘട്ടത്തിൽ ഏകദേശം 1.0% ആയിരുന്നു എന്നാണ് ലഭ്യമായ കണക്ക്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2020-2024-ൽ 10.0%-ൽ അധികമായി വർദ്ധിച്ചു. റഷ്യയിൽ നിന്നുള്ള ആയുധങ്ങളുടെ വാങ്ങൽ വിഹിതം ഇതേ കാലയളവിൽ 75% ൽ നിന്ന് 36% ആയി കുറഞ്ഞു.
ഫ്രാൻസിന് പാകിസ്ഥാൻ വിപണിയിലെ കച്ചവട വിഹിതം 36% ശതമാനമായിരുന്നു. പക്ഷ ഇതേ കാലഘട്ടത്തിൽ ഏതാണ്ട് പൂജ്യമായി കുറഞ്ഞു, അതേസമയം ചൈനയുടെ വിഹിതം 36% ൽ നിന്ന് 81% ആയി ഉയർന്നു.
ഇന്ത്യ ഇപ്പോൾ ഈജിപ്ത്, ഫിലിപ്പീൻസ്, വിയറ്റ്നാം, അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് മിസൈലുകളും ചെറു ആയുധങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിരോധ ആയുധ നിർമ്മാണ രംഗങ്ങളിൽ ഇന്ത്യ സ്വാശ്രയത്വത്തിലേക്ക് ഉയരുന്നു. പക്ഷെ ആയുധ കച്ചവടവും ഇവയെ ചുറ്റിയുള്ള ദല്ലാൾ ഇടപാടുകളും സങ്കല്പിക്കാവുന്നതിലും വലുതാണ്. അവ കടന്നു വരുന്ന വഴികൾ യുദ്ധങ്ങൾ സംഭവിക്കുന്നതിനെക്കാൾ സങ്കീർണമാണ്.
“ഫ്രാൻസിന്റെ റഫേലിനെക്കാൾ മികച്ചത് അമേരിക്കിയിലും ഇസ്രയേലിലും ഉണ്ട്”- എന്ന പ്രഖ്യാപനം സംഘർഷാന്തരീക്ഷം നിലനിൽക്കെ അടുത്തുതന്നെ പുറത്തു വരാം. യുദ്ധവും അതിരും എക്കാലവും അധികാരത്തിന്റെ ഉറപ്പുള്ള മണ്ഡലമാണ് എന്നത് പോലെ ആയുധങ്ങളുടെ ബ്രാന്റിങും വിപണനവും എക്കാലത്തെയും വലിയ മാർക്കറ്റിങ് ബിസിനസ് ആയിരുന്നു. “സൈനിക വ്യാവസായിക സമുച്ചയം” എന്ന് ഈ വ്യവസായ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കുന്നുണ്ട്. അത് രാജ്യങ്ങളുടെ ഭരണവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്നത് അറിയാതെയാവാം, അപ്പോഴേക്കും അവർ എല്ലാറ്റിനെയും വിഴുങ്ങിയിരിക്കും, എന്ന മുന്നറിയിപ്പും ഇതോടൊപ്പം ഉയരുന്നുണ്ട്.








0 comments