ജലം മുകളിലേക്ക് ഒഴുകുമോ, പാകിസ്ഥാനെ കാത്തിരിക്കുന്നത് എന്താണ്


എൻ എ ബക്കർ
Published on Apr 25, 2025, 03:23 PM | 4 min read
ഒരു രാജ്യത്തിന്റെ കാർഷിക മേഖല ആശ്രയിക്കുന്ന ജലാഗമന മാർഗ്ഗങ്ങളിൽ 80 ശതമാനവും അനിശ്ചിതത്വത്തിലായാൽ എന്തായിരിക്കും സംഭവിക്കുക. സിന്ധു നദീജല കരാർ പാകിസ്ഥാനെ സംബന്ധിച്ച് അത്രയും പ്രധാനമാണ്. രാഷ്ട്രീയ അസ്ഥിരതയും പട്ടാള ഭരണവുമായി കീറിപ്പറിഞ്ഞു പോയ രാജ്യത്തിന്റെ ജിഡിപിയുടെ 20 ശതമാനവും കാർഷിക മേഖലയിൽ നിന്നാണ്. ഭക്ഷ്യോൽപാദന സമ്പ്രദായത്തെയും ഇത് അട്ടിമറിക്കും.
സിന്ധു നദീജല കരാർ റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ത്യ വ്യാഴാഴ്ച പുറത്തിറക്കി. ഇതിനെ യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻ പ്രതികരിച്ചത്.
ജല നിഷേധത്തിലെ മാനുഷിക പ്രശ്നങ്ങൾ ആഗോള വേദികളിൽ ഉയർത്താനുള്ള അവസരം ലഭിക്കാമെങ്കിലും പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളും ഇതോടൊപ്പം ചർച്ചയ്ക്ക് എടുക്കേണ്ടി വരും. ലോക രാജ്യങ്ങൾക്ക് മുൻപിൽ ഉത്തരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാവും. അങ്ങിനെ ഇതൊരു നയതന്ത്ര യുദ്ധവും ആവുകയാണ്.
അന്താരാഷ്ട്ര വേദിയിൽ 65 വർഷം മുൻപ് ഒപ്പുവെച്ചതും ഇടർച്ചകളില്ലാതെ തുടർന്നു വരുന്നതുമായ ഒരു കാരാർ ഒറ്റയുത്തരവിൽ അപ്രസക്തമാക്കാനാവുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല അത്രയും ഉയരത്തിൽ വെള്ളം തടഞ്ഞു നിർത്തുക വർഷങ്ങളുടെ ശ്രമവും വൻ ചിലവും വരുത്തിവെക്കുന്നതുമാണ്. വൻ അണക്കെട്ടുകളും കനാലുകളുമൊക്കെയായി കൂറ്റൻ നിർമ്മിതികൾ ആവശ്യമാവും. ഹിമാലയൻ പ്രദേങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദികളിലെ ജലം അത്രമാത്രം പ്രയോജനപ്പെടുത്താനുള്ള സാധ്യതയും കുറവാണ്.
ഭക്ര-നംഗൽ അണക്കെട്ട്, രഞ്ജിത് സാഗർ അണക്കെട്ട്, പോങ് അണക്കെട്ട്, ഇവയെ ബന്ധിപ്പിക്കുന്ന നീണ്ട കനാൽ ശൃംഖല എന്നിവ വഴി ഇന്ത്യ ഇപ്പോൾ കിഴക്കൻ നദികളുടെ ഏതാണ്ട് മുഴുവൻ വിഹിതവും ഉപയോഗപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറൻ നദികളാണ് കരാർ പ്രകാരം പാകിസ്ഥാൻ പ്രയോജനപ്പെടുത്തുന്നത്.
കിഴക്കും പടിഞ്ഞാറുമായി
നദികളെ വിഭജിച്ച് പങ്കുവെച്ചു
വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം ഇന്ത്യയിൽ ആയതോടെയാണ് തർക്കം ഉടലെടുത്തതും കരാറിലേക്ക് എത്തിയതും. 1954-ൽ ലോകബാങ്ക് മധ്യസ്ഥത വാഗ്ദാനം ചെയ്തു. ആറ് വർഷത്തെ ചർച്ചകൾക്ക് ശേഷം, 1960 സെപ്റ്റംബർ 19-ന് IWT ഒപ്പുവച്ചു.

ഉടമ്പടി പ്രകാരം, പടിഞ്ഞാറൻ നദികളായ ഝലം, ചെനാബ്, സിന്ധു എന്നിവിടങ്ങളിലെ ജലം പാകിസ്ഥാന് നൽകി, കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രവി എന്നിവിടങ്ങളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു.
കരാറിലെ നിശ്ചിത വ്യവസ്ഥകൾക്കുള്ളിൽ, ജലസേചനം, യഥേഷ്ടമുള്ള ജലവൈദ്യുത ഉത്പാദനം, കുടിവെള്ള വിതരണം, നാവിഗേഷൻ എന്നിവയ്ക്കായി ഇന്ത്യയ്ക്ക് പടിഞ്ഞാറൻ നദികളിലെ ജലം കൂടി ഉപയോഗിക്കാം. 'ഉപഭോഗേതര' രീതിയിൽ ഇന്ത്യക്ക് ഉപയോഗിക്കാം എന്നാണ് നിബന്ധനയിൽ പറയുന്നത്. നദിയുടെ ഗതി മാറ്റാത്തതും താഴെയുള്ള ജലനിരപ്പ് കുറയ്ക്കാത്തതുമായ ജലവൈദ്യുത പദ്ധതികൾ നിർമ്മിക്കാൻ അനുമതി എന്നാണ് ഇതിനെ കണക്കാക്കുന്നത്. 18 ശതമാനം വരെ വെള്ളം ഇത്തരത്തിൽ ഇന്ത്യയ്ക്ക് ഉപയോഗിക്കാം. ഇതിൽ 10 ശതമാനം വരെയാണ് ഇന്ത്യ പ്രയോജനപ്പെടുത്തി വരുന്നതെന്നാണ് നേരത്തെ കണക്കുകൾ പുറത്ത് വന്നിട്ടുള്ളത്.
തർക്കങ്ങൾ പിന്തുടർന്ന കരാർ
ഇന്ത്യയുടെ ആദ്യ പദ്ധതിയായ കിഷൻഗംഗ ജലവൈദ്യുത പദ്ധതി (330MW) ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്ക വിഷയമായിട്ടുണ്ടായിരുന്നു. 2007-ൽ ഇന്ത്യ സിന്ധുവിന്റെ പോഷകനദിയായ കിഷൻഗംഗ നദിക്ക് (പാകിസ്ഥാനിൽ ഇതിനെ നീലം നദി എന്നാണ് വിളിക്കുന്നത്) മുകളിലൂടെ പദ്ധതി നിർമ്മിക്കാൻ തുടങ്ങിയപ്പോൾ പാകിസ്ഥാൻ തടസം ഉന്നയിച്ചിരുന്നു. തുടർന്ന് ഈ വിഷയം ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ എത്തിച്ചു. എങ്കിലും 2013-ൽ ഇന്ത്യയ്ക്ക് അനുകൂലമായി വിധിവന്നു. 2018-ൽ ഇന്ത്യ ഇതിന്റെ നിർമ്മാണം ആരംഭിച്ചു.
ചെനാബ് നദിയിലെ കിരു ജലവൈദ്യുത പദ്ധതിയും (624MW), ക്വാർ ജലവൈദ്യുത പദ്ധതി (560MW)യും നടപ്പാവുന്നു. ചെനാബിന്റെ കൈവഴിയായ മരുസുദാർ നദിയിൽ പാറതുരന്നുള്ള പക്കൽ ദുൽ പദ്ധതി (1,000MW), റാറ്റിൽ പദ്ധതി (850MW) എന്നിവയും നേരത്തെ തുടങ്ങി വെച്ചിരുന്നു. ഇവയെല്ലാം വൈദ്യുത ഉൽപാദനത്തിനാണ് പ്രയോജനപ്പെടുത്തുന്നത്. കിരു പോലുള്ള പദ്ധതികളിൽ വൻ അഴിമതിയാരോപണങ്ങളും വിവാദങ്ങളും ഉണ്ടാവുകയും ചെയ്തു. 2019 ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം, ലഡാക്കിലെ എട്ട് ജലവൈദ്യുത പദ്ധതികൾക്ക് കൂടി ഇന്ത്യ സർക്കാർ അനുമതി നൽകുകയുണ്ടായി.

ജലം ആയുധമാവും
ജലസംഭരണികൾ എങ്ങനെ നിറയ്ക്കണം, പ്രവർത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള പ്രവർത്തന നിയന്ത്രണങ്ങളും സിന്ധു നദീജല കരാറിൽ ഉണ്ട്. ഉടമ്പടി നിർത്തിവച്ചതോടെ ഇവ ഇനി ബാധകമല്ല. പാകിസ്ഥാനിൽ ഉൾപ്പെടുന്ന താഴ്വരയിലെ വിതയ്ക്കൽ സമയത്ത് ഡാം തുറന്നാൽ കൃഷി അസാധ്യമാവും. നദികളിലെ വെള്ളപ്പൊക്ക ഡാറ്റ പങ്കിടുന്നത് ഇന്ത്യ ഇതോടെ നിർത്തിയാലും പാകിസ്ഥാൻ പ്രതിസന്ധി നേരിടും. ലാഹോർ, കറാച്ചി, മുൾട്ടാൻ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും സിന്ധുതടത്തിൽ നിന്നുള്ള നദികളിലെ വെള്ളമാണ് പാകിസ്ഥാൻ പ്രയോജനപ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാൻ (9 %), ചൈന (8 %), ഇന്ത്യ (38 %), പാകിസ്ഥാൻ (46 %) എന്നിങ്ങനെ 1.1 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സിന്ധു നദീതടം വ്യാപിച്ചുകിടക്കുന്നത്.
ഭൂമിശാസ്ത്ര ഘടന പരിഗണിക്കുമ്പോൾ കരാറിൽ പാകിസ്ഥാനെ താഴത്തെ നദീതീരമായും ഇന്ത്യയെ മുകളിലെ നദീതീരമായും ആണ് നിലനിർത്തിയിട്ടുള്ളത്. പാകിസ്ഥാന്റെ രണ്ട് പ്രധാന ജലസേചന പദ്ധതികൾ, ഒന്ന് രവി നദിയിലെ മധോപൂരിലും മറ്റൊന്ന് സത്‌ലജ് നദിയിലെ ഫിറോസ്പൂരിലുമാണ്, പാക്- പഞ്ചാബിലെ ജലസേചന കനാൽ വിതരണം പൂർണ്ണമായും ആശ്രയിക്കുന്ന നദി ഇന്ത്യൻ പ്രദേശത്താണ്.
സിന്ധു നദീജലത്തെ കരാറിൽ ഉൾപ്പെട്ട ഇതര അഞ്ചു നദികളെ മാത്രം നിയന്ത്രിച്ച് തടയുക എന്നത് സാങ്കൽപ്പിക സാധ്യത മാത്രമാണ്. പടിഞ്ഞാറൻ നദികളിലെ ജലത്തിന്റെ 80 ശതമാനം താഴ്ന്ന നദീതീര സംസ്ഥാനത്തിന് നൽകുന്നതിനാൽ കരാർ പാകിസ്ഥാന് ഏറ്റവും അനുകൂലമായി തോന്നിപ്പിക്കാം. എന്നിരുന്നാലും, ഇത് തീരുമാനിക്കുന്നത് ഏതെങ്കിലും കരാർ നിബന്ധന നിലനിൽക്കുന്നു എന്നത് മാത്രമല്ല. മറിച്ച് പ്രദേശത്തിന്റെ ഭൂമിശാസ്ത്രം കൂടിയാണെന്നാണ് സൌത്ത് ഏഷ്യൻ നെറ്റ് വർക്ക് ഓൺ ഡാംസ് വിലിയിരുത്തുന്നത്.

ജലം മുകളിലേക്ക് ഒഴുകുമോ
കശ്മീർ താഴ്‌വരയുടെ പരമാവധി വീതി 100 കിലോമീറ്റർ മാത്രമാണ്. വിസ്തീർണ്ണം 15,520.3 ചതുരശ്ര കിലോമീറ്റർ. ഹിമാലയം കശ്മീർ താഴ്‌വരയെ ലഡാക്കിൽ നിന്ന് വിഭജിക്കുന്നു. പടിഞ്ഞാറുനിന്നും തെക്കുനിന്നും പിർ പഞ്ചൽ ശ്രേണി അതിനെ വടക്കേ ഇന്ത്യയുടെ വലിയ സമതലങ്ങളിൽ നിന്നും വേർപെട്ടതാക്കി നിർത്തുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,850 മീറ്റർ ഉയരത്തിലാണ് താഴ്വര. എന്നാൽ ചുറ്റുമുള്ള പിർ പഞ്ചൽ ശ്രേണിക്ക് ശരാശരി 5,000 മീറ്റർ ഉയരമുണ്ട്. അങ്ങനെ പിർ പഞ്ചൽ ശ്രേണി കശ്മീർ താഴ്‌വരയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലെ മറികടക്കാൻ കഴിയാത്ത ഒരു തടസമാണ്. ഈ പ്രകൃത്യായുള്ള ഘടന തന്നെ "മറ്റൊരിടത്തേക്കും വെള്ളം കൊണ്ടുപോകുന്നത് തടയുന്നു” എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
മാത്രമല്ല ഈ ഘടനയുള്ള താഴ്‌വരയുടെ അതിർത്തിരേഖകൾ അതിന്റെ ഒരു ഭാഗത്തും കൂടുതൽ വെള്ളം സംഭരിക്കാൻ സാധ്യത നൽകുന്നില്ല. വെള്ളം സംഭരിക്കാനോ മറ്റെവിടെയെങ്കിലും വഴിതിരിച്ചുവിടാനോ കഴിയാത്ത വിധം അത് പാകിസ്ഥാനിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കണം എന്ന പാരിസ്ഥിക അടിയന്തിരാവസ്ഥ നിലനിൽക്കുന്നു.
ഇവ മാത്രമല്ല വളരെ ദുഷ്‌കരമായ ഭൂപ്രകൃതിയും ജോലിയുടെ വേഗത കുറയ്ക്കുന്നതിനുള്ള വ്യവഹാര സാധ്യതയും കാരണം ഒരൊറ്റ അണക്കെട്ട് നിർമ്മിക്കുന്നതിന് തന്നെ രാജ്യത്തിന്റെ വിഭവങ്ങളിൽ നിന്ന് വളരെയധികം തുക ആവശ്യമായി വരും.
എന്നിരുന്നാലും കരാറിൽ നിന്നും പിൻമാറുന്നതോടെ അവ്യവസ്ഥിതമായി വെള്ളം ഒഴുക്കിക്കൊണ്ട് പാകിസ്ഥാന്റെ കാർഷിക, ജലസേചന മേഖലകളിൽ വൻ നാശം സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് കഴിയും. വിതയും വിളവെടുപ്പും ജലലഭ്യതയുമായി ബന്ധപ്പെട്ടുള്ള പരമ്പരാഗത കൃഷി സമ്പ്രദായം തന്നെ കുഴമേൽ മറിയും.










0 comments