വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; ലഖ്നൗവില്‍ യുവതി ഗുരുതരാവസ്ഥയിൽ

ലഖ്നൗ : ഉത്തർപ്രദേശിൽ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. ലഖ്നൗവിലെ ഹാപൂരിൽ വെള്ളിയാഴ്ചയാണ് സഭവം.
അർജുൻ നഗർ പ്രദേശത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയതായിരുന്നു യുവതി. കടയിൽ വെച്ച് ദാഹം അനുഭവപ്പെട്ട യുവതി ജീവനക്കാരനോട് വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ അടുത്തുള്ള പലചരക്ക് കടയിൽ നിന്ന് സീൽ ചെയ്ത ഒരു വാട്ടർ ബോട്ടിൽ വാങ്ങി നൽകുകയായിരുന്നു. ഫ്രിഡ്ജിലിരുന്ന കുപ്പി അതേപടി എടുത്തുനൽകുകയായിരുന്നു എന്നാണ് പലചരക്ക് കടക്കാരൻ പിന്നീട് പറഞ്ഞത്.
കുപ്പിയിൽ നിന്ന് സ്ത്രീ വെള്ളം കുടിച്ചതും വേദനകൊണ്ട് പുളയുകയും തുപ്പിക്കളയാനായി പുറത്തേക്കോടുകയും ചെയ്തു. കുപ്പിയിൽ ആസിഡായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ ഉടൻ ലോക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതിനാൽ മറ്റൊരു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
നിലവിൽ അവർ അവിടെ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പലചരക്ക് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പലചരക്ക് കടയിൽ നിന്ന് പൊലീസ് ചില ആസിഡ് കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്










0 comments