print edition വെട്രി വെട്രി അരിവാൾ ചുറ്റിക നക്ഷത്രം

ഫയൽ ചിത്രം
കെ എ നിധിൻ നാഥ് [email protected]
Published on Apr 15, 2026, 12:01 AM | 1 min read
തഞ്ചാവൂർ: ‘നേരമാച്ച് നേരമാച്ച്, വോട്ട് പോടാൻ നേരമാച്ച്, അരിവാൾ ചിഹ്നത്തിൽ വോട്ട് പോടുങ്കോ. വെട്രി വെട്രി അരിവാൾ ചുറ്റിക നക്ഷത്രം’ – ഗന്ധർവക്കോട്ടൈ മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ ഗായകസംഘം പാടുകയാണ്. പാട്ടുകേൾക്കാൻ വലിയ ആൾക്കൂട്ടം.
അതിനിടയിലേക്കാണ് സിറ്റിങ് എംഎൽഎ കൂടിയായ സിപിഐ എം സ്ഥാനാർഥി എം ചിന്നദുരൈ എത്തിയത്. ഓരോ കേന്ദ്രത്തിലും വലിയ സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥാനാർഥിയുടെ പര്യടനം.
നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കും സർക്കാരിനുമുള്ള പിന്തുണ പ്രഖ്യാപിച്ച് ചുട്ടുപൊള്ളുന്ന വെയിലിലും പ്രായമായവരും കുട്ടികളും സ്‌ത്രീകളുമടക്കം വലിയ ആൾകൂട്ടം ഒരോ സ്വീകരണകേന്ദ്രത്തിലും കാത്തുനിൽക്കുന്നു. ചെയ്തതും ഇനിയും ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് സ്ഥാനാർഥിയുടെ ചെറിയ പ്രസംഗം. ഒപ്പം, എഐഎഡിഎംകെ സഖ്യത്തിനൊപ്പംചേർന്ന് തമിഴ്‌നാട് രാഷ്‌ട്രീയത്തെ മലിനമാക്കാൻ ശ്രമിക്കുന്ന ബിജെപിയെ അകറ്റി നിർത്താനും ചിന്നദുരൈ ഓർമപ്പെടുത്തുന്നു.
എഐഎഡിഎംകെ ഭരണം നാടിനെ 10 വർഷം പിന്നോട്ടു കൊണ്ടുപോയെന്ന് ചിന്നദുരൈ പറഞ്ഞു. ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങളും വികസനവും ഇല്ലാതാക്കിയ നാളുകളിൽനിന്ന് നാടിനെ തിരിച്ചുകൊണ്ടുവരാനാണ് കഴിഞ്ഞ അഞ്ച് വർഷം ശ്രമിച്ചത്. അതിനു ലഭിച്ച ജനങ്ങളുടെ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, കേന്ദ്രകമ്മിറ്റി അംഗം യു വാസുകി, മുതിർന്നനേതാവ് ബൃന്ദ കരാട്ട് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും മണ്ഡലത്തിൽ നടന്നു. സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ചെറുസംഘങ്ങൾ വീടുകൾ കയറി നടത്തുന്ന പ്രചാരണ പ്രവർത്തനം രണ്ടാംഘട്ടത്തിലാണ്.











0 comments