ആദിത്യനാഥിന്റെ ഉറുദുവിരോധത്തില്‍ പ്രതിഷേധം ശക്തം

ലഖ്‌നൗ : യുപി നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വർഗീയപരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ഉറുദുവിലും സഭാനടപടികൾ ലഭ്യമാക്കണമെന്ന പ്രതിപക്ഷമായ സമാജ്‌വാദി പാർടിയുടെ ആവശ്യത്തിനെതിരെയാണ് ആദിത്യനാഥ് വർഗീയവിഷം തുപ്പിയത്. കുട്ടികളെ "മുല്ലമാരും മൗലവിമാരു'മാക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. പ്രാദേശികഭാഷകളെ അടിച്ചമർത്തുന്നതിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പരാമർശം.
ഇന്ത്യൻ സംസ്‌കാരത്തിന് അതുല്യസംഭാവനകൾ നൽകിയ ഉറുദു മുസ്ലീങ്ങളുടെ മാത്രം ഭാഷയാണെന്ന ആദിത്യനാഥിന്റെ വാദം വർഗീയാന്ധതയുടെ തെളിവായി. സഭാനടപടികള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുകയും ഉറുദുവില്‍ ലഭ്യമാക്കില്ലെന്ന് കടുംപിടുത്തം തുടരുകയും ചെയ്യുന്നതിനെതിരെ സഭയിലും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് യുപി പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ പ്രതികരിച്ചു.








0 comments