പേര് 'കൃഷ്ണ', സസ്യാഹാരത്തിന് പ്രോത്സാഹനം: വിവാദമൊഴിയാതെ എൻസിഇആർടി കന്നഡ പാഠപുസ്തകം

ബംഗളൂരു: കർണാടകത്തിലെ പാഠപുസ്തകത്തിൽ സസ്യാഹാര രീതി ശീലമാക്കാൻ പ്രോത്സാഹനം. സംഭവത്തിനെതിരെ കർണാടകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. എൻസിഇആർടിയുടെ മൂന്നാ കന്നഡ പാഠപുസ്തകത്തിലാണ് വിചിത്ര സമീപനം സ്വീകരിച്ചിരിക്കുന്നത്. കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ഏകപക്ഷീയ കാഴ്ചപ്പാടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ആറാം ക്ലാസിലെ കന്നഡ മൂന്നാം ഭാഷാ പാഠപുസ്തകത്തിന് 'കൃഷ്ണ' എന്ന് പേരിട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാഠപുസ്തകത്തിൽ കാവിവൽക്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടാണ് പുസ്തകത്തിനുള്ളതെന്നും വിദ്യാഭ്യാസ വിദഗ്ധരും ആക്ടിവിസ്റ്റുകളും പറഞ്ഞു. പാഠപുസ്തകങ്ങൾക്ക് ഹിന്ദു ദൈവങ്ങളുടെ പേര് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ മതപരമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും വിമർശനമുണ്ട്.
പുസ്തകത്തിൽ സസ്യാഹാരത്തെയും മാംസാഹാരത്തെയും കുറിച്ചുള്ള ചിത്രീകരണങ്ങളിൽ പക്ഷപാതം കാണിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ മതനിരപേക്ഷത തകർക്കാൻ ഈ പാഠപുസ്തകം ഇടയാക്കുമെന്ന് ആരോപിച്ച് എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ അത്തരത്തിൽ പക്ഷാപാതപരമായ ഒരു സമീപനവും ഉദ്ദേശിച്ചിട്ടില്ലെന്നാണ് എൻസിഇആർടിയുടെ വാദം.
അതേസമയം, പശ്ചിമ ബംഗാളിൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള പുതിയ നീക്കവുമായി ബിജെപി സർക്കാർ മുന്നോട്ട് പോവുകയാണ്. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാനുള്ള ചുമതല അന്താരാഷ്ട്ര കൃഷ്ണഭക്തി സംഘടനയായ ഇസ്‌കോണിന് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇസ്‌കോൺ നൽകുന്നത് പൂർണ്ണമായും സസ്യഭക്ഷണമായിരിക്കും. ബംഗാളികളാകട്ടെ ഭൂരിഭാഗവും സസ്യേതര ഭക്ഷണം കഴിക്കുന്നവരാണ്. ഇതോടെ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും സർക്കാരിനെതിരെ ഒന്നിച്ച് രംഗത്തെത്തിയിട്ടുണ്ട്.









0 comments