മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ പിടികൂടിയതായി മുംബൈ പൊലീസ്

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് മീന
മുംബൈ: മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് പിടിയിലായതായി മുംബൈ പൊലീസ്. ഫയാസ് പ്രേംജി എന്ന യുവാവാണ് അറസ്റ്റിലായത്. മുംബൈ റീ റോഡിലെ റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. 15,000 പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മൂന്ന് വനിതാ വോളന്റിയർമാർക്ക് സംശയം തോന്നി. തുടര്‍ന്ന് അവർ യുവാവിനെ പിടികൂടി ഗുളികകൾ പരിശോധിച്ച് പൊടിരൂപത്തിലുള്ള പദാർഥം കണ്ടെടുത്ത ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നു.
ഗുളിക കഴിച്ച 11 പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഉച്ചഭാഷിണിയിലൂടെ ഗുളിക കഴിക്കരുതെന്ന മുന്നറിയിപ്പും നൽകി. ശാരീരിക അസ്വസ്ഥതകൾ നേരിട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം പ്രതിയുടെ പക്കൽനിന്ന് 14,900 ഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് വെളിപ്പെടുത്തി. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്‌സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് മീന മാധ്യമങ്ങളോട് പറഞ്ഞു.
എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന അതീവ അപകടകാരിയായ സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവാണ് ഗുളികകളിൽ അടങ്ങിയിരുന്നതെന്ന് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇത് വയറ്റിലെ ആസിഡുമായി കലരുമ്പോൾ ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.











0 comments