1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്
75 വർഷത്തിന്റെ നിറവിൽ ഇന്ത്യൻ ഭരണഘടന

ന്യൂഡൽഹി : ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന് 75 വർഷം പൂർത്തിയാകുന്നുവെന്ന പ്രത്യേകതയുണ്ട് ഇക്കുറി റിപ്പബ്ലിക്ക് ദിനാഘോഷത്തിന്. ബ്രിട്ടീഷ് ഭരണകാലത്തെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിന് പകരമായി 1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. മതനിരപേക്ഷത അട്ടിമറിച്ച് മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ സംഘപരിവാർ തീവ്രശ്രമം നടത്തുന്ന ഘട്ടത്തിലാണ് ഭരണഘടന 75 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായുള്ള 76–-ാം റിപ്പബ്ലിക് ദിനാഘോഷം.
ആർഎസ്‌എസ് എന്ന വർഗീയസംഘടനയുടെ ശതാബ്‌ദി വർഷം കൂടിയാണ് 2025. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം സംഘപരിവാർ പ്രതീക്ഷിച്ചിരുന്നു. അങ്ങനെയെങ്കിൽ സെക്കുുലറിസവും സോഷ്യലിസവും മറ്റും ഭരണഘടനയിൽ നിന്ന് നീക്കി ഹിന്ദുരാഷ്ട്ര പ്രഖ്യാപനവും സംഘപരിവാരം മുന്നിൽ കണ്ടു. അപകടം തിരിച്ചറിഞ്ഞ ഇന്ത്യൻ വോട്ടർമാർ 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം പോലും നൽകാതെ സംഘപരിവാർ പ്രതീക്ഷകളെ തകിടംമറിച്ചു.
2024 ലെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ഭരണഘടനയോട് പുറമേക്ക് വലിയ ബഹുമാനം പ്രകടമാക്കുന്ന തിരക്കിലാണ് ആർഎസ്‌എസും ബിജെപിയും. 75–-ാം വാർഷികം മുൻനിർത്തി പാർലമെന്റിൽ പ്രത്യേക ചർച്ചയ്‌ക്ക് വരെ ബിജെപി സഖ്യസർക്കാർ തയ്യാറായി.
റിപ്പബ്ലിക് ദിനാഘോഷത്തിലും ഭരണഘടനയുടെ തിളങ്ങുന്ന 75 വർഷങ്ങൾ പ്രമേയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പരേഡിന്റെ ഭാഗമായുള്ള നിശ്ചലദൃശ്യങ്ങളിൽ രണ്ടെണ്ണം ഭരണഘടനയുടെ 75 വർഷങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. റിപ്പബ്ലിക് ദിന പരേഡില്‍ ഇന്‍ഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സൊബ്യാന്റോ മുഖ്യാതിഥിയാകും.








0 comments