ദ്രാവിഡ മോഡൽ 2.0 ആഹ്വാനവുമായി ഡിഎംകെ സഖ്യം
print edition തുടർച്ചയ്‌ക്കായി വോട്ടിടാൻ തമിഴകം

കീഴ്‌വേലൂരിലെ സിപിഐ എം സ്ഥാനാർഥി ടി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്
കെ എ നിധിൻ നാഥ് [email protected]
Published on Apr 13, 2026, 12:00 AM | 2 min read
അഞ്ചുവർഷത്തെ വികസന മുന്നേറ്റം തുടരാനും സംഘപരിവാറിന്റെ ഭിന്നിപ്പിക്കൽ നീക്കങ്ങളെ ചെറുക്കാനും വോട്ടിടാനൊരുങ്ങി തമിഴ്‌നാട് ജനത. ദ്രാവിഡ രാഷ്‌ട്രീയം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഡിഎംകെ നയിക്കുന്ന മതിനിരപേക്ഷ പുരോഗമന സഖ്യം (എസ്‌പിഎ) തെരഞ്ഞടുപ്പിനെ നേരിടുന്നത്. ‘ദ്രാവിഡ മോഡൽ 2.0’ എന്ന ആഹ്വാനമാണ് മുന്നോട്ടുവയ്‌ക്കുന്നത്. ക്ഷേമ പദ്ധതികൾ, സ്ത്രീ ശാക്തീകരണം, സംസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കേന്ദ്ര ഇടപെടലിനെതിരെ ശക്തമായ "ടീം തമിഴ്‌നാടിനെ’ സൃഷ്ടിക്കുമെന്നാണ് പുരോഗമന സഖ്യത്തിന്റെ മുദ്രാവാക്യം.
കേന്ദ്ര സർക്കാരിന്റെയും ഗവർണറുടെയും അമിതാധികാരത്തിനെതിരായ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് പ്രധാന പ്രചാരണം. വീട്ടു ഉപകരണങ്ങൾ വാങ്ങാൻ 8000 രൂപയുടെ കൂപ്പൺ, മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ ഉയർത്തും തുടങ്ങിയ പ്രഖ്യാപനങ്ങളും ഡിഎംകെ നടത്തിയിട്ടുണ്ട്. വൈദ്യുതി, ഗതാഗതം ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുമെന്ന് സിപിഐ എം പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എല്ലാ വീടുകൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി, കർഷകർക്കും നെയ്‌ത്തുകാർക്കും സൗജന്യ വൈദ്യുതിയും നൽകും. ദേശീയ പാതകളിലെ ടോൾ ഫീസിലെ വാർഷിക വർധന അവസാനിപ്പിക്കും. ഐടി ജീവനക്കാർക്ക് ആഴ്‌ചയിൽ അഞ്ച് ദിവസവും പ്രതിദിനം ഏഴ് മണിക്കൂറായി ജോലി സമയം ക്രമീകരിക്കും. ഗിഗ് തൊഴിലാളികളെ നിയമപരമായി തൊഴിലാളികളായി അംഗീകരിക്കണമെന്നും പത്രികയിലുണ്ട്.
ഡിഎംഡികെയും ഡിഎംകെയ്‌ക്കൊപ്പം
ഡിഎംകെ സഖ്യം കൂടുതൽ കരുത്തരായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ ശബ്ദമായി മാറുന്നതിൽപോലും പരാജയപ്പെട്ട എഐഎഡിഎംകെ മറ്റു വഴികളില്ലാതെ ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കി. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. അതേസമയം, എഐഎഡിഎംകെ– ബിജെപി സഖ്യത്തിന്റെ ഭാഗമായിരുന്ന വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെ മുന്നണിവിട്ട് ഡിഎംകെ സഖ്യത്തിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർസെൽവം ഒപ്പമെത്തിയതും നേട്ടമാകും.
ജയലളിതയടക്കം വിജയിച്ചിട്ടുള്ള ബോഡിനായ്‌ക്കന്നൂർ മണ്ഡലം എഐഎഡിഎംകെയുടെ ശക്തി കേന്ദ്രമാണ്. പനീർസെൽവത്തിന്റെ വരവോടെ ഇവിടെ ഡിഎംകെ വിജയത്തിനു വഴിയൊരുങ്ങും. 234 സീറ്റിൽ 164 ഇടത്താണ് ഡിഎംകെ മത്സരിക്കുന്നത്. സിപിഐ എമ്മും സിപിഐയും അഞ്ച് വീതം സീറ്റിൽ. കോൺഗ്രസ് –28, ഡിഎംഡികെ–10, വിസികെ–8, എംഡിഎംകെ–4, മുസ്ലിംലീഗ്–4, മറ്റുള്ളവർ–3 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. പ്രതിപക്ഷ സഖ്യത്തിൽ എഐഎഡിഎംകെ: 167,- ബിജെപി: 27,പിഎംകെ:-18, എഎംഎംകെ: -11, ടിഎംസി(എം): 5, ഐജെകെ:- 2, തമിഴക മക്കൾ മുന്നേറ്റ കഴകം, പുരട്ചി ഭാരതം, ന്യൂ ജസ്റ്റിസ് പാർടി, സിംഗ തമിഴർ മുന്നേറ്റ കഴകം എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു.











0 comments