ഗാർഹിക പീഡനം, ലഹരി ഉപയോഗം, കൊലപാതക ശ്രമം; കർണാടക ഗവർണറുടെ ചെറുമകനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

രത്‌ലം (മധ്യപ്രദേശ്): കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിൻ്റെ ചെറുമകനായ ദേവേന്ദ്ര ഗെഹ്ലോട്ടിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെഹ്ലോട്ട്. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ദിവ്യ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി നൽകിയത്.
ഭർത്താവിന് മദ്യപാനം, ലഹരി ഉപയോഗം, വഴിവിട്ട ബന്ധങ്ങൾ എന്നിവയുണ്ടെന്നും ദിവ്യ ആരോപിച്ചു. ദിവ്യയുടെ ഭർത്താവ് ദേവേന്ദ്ര ഗെലോട്ട് (33), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട് (55), സഹോദരീഭർത്താവ് വിശാൽ ഗെലോട്ട് (25) എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചു വരികയാണെന്നാണ് ദിവ്യയുടെ പരാതി. ഒരു തവണ തന്നെ ടെറസിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിച്ചതായും ദിവ്യ ആരോപിക്കുന്നു.
ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവച്ചിരിക്കുന്ന തങ്ങളുടെ നാലു വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യവും പരാതിയിലുണ്ട്. 50 ലക്ഷം രൂപ സ്ത്രീധനമായി കൊണ്ടുവന്നാൽ മാത്രമേ മകളെ കാണാൻ അനുവദിക്കൂ എന്നും അവർ ഭീഷണിപ്പെടുത്തിയതായും ദിവ്യ ആരോപിച്ചു.
2018 ഏപ്രിൽ 29നായിരുന്നു മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നത്. അന്ന് താവർചന്ദ് ഗെലോട്ട് കേന്ദ്രമന്ത്രിയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.








0 comments