ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഏകദേശം 150 സർവ്വീസുകളാണ് ഇൻഡിഗോ എയർലൈനിൻ്റേതു മാത്രമായി രാജ്യമെമ്പാടും റദ്ദാക്കപ്പെട്ടത്.
സാങ്കേതിക വിഷയങ്ങളാണ് തടസ്സങ്ങൾക്ക് കാരണമെന്നാണ് ഇൻഡിഗോയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, ജീവനക്കാരുടെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, ചെക്ക്-ഇൻ സോഫ്റ്റ്‌വെയറിലുണ്ടായ തകരാർ കാരണം ഇന്നലെ രാത്രി എയർ ഇന്ത്യ വിമാന സർവ്വീസുകളെയും പ്രതികൂലമായി ബാധിച്ചിരുന്നു.
ഇൻഡിഗോയുടെ ഏറ്റവും കൂടുതൽ സർവ്വീസുകൾ റദ്ദാക്കിയത് ഡൽഹിയിലാണ്; ഇവിടെ മാത്രം 67 വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ബാംഗ്ലൂരിൽ നിന്നുള്ള 32 വിമാനങ്ങളും മുംബൈയിൽ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. ഏത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് സർവ്വീസുകളെ ബാധിച്ചതെന്നും, അത് പരിഹരിക്കാൻ എയർലൈൻ സ്വീകരിച്ച നടപടികളും ഡിജിസിഎയുടെ അന്വേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കും.







0 comments