കൊടും തണുപ്പിൽ ഉത്തരേന്ത്യ: പഞ്ചാബിൽ താപനില 4.8; മൂടൽമഞ്ഞും അതിരൂക്ഷം

ചണ്ഡീഗഡ്: പഞ്ചാബിലും ഹരിയാനയിലും അതിശൈത്യവും മൂടൽമഞ്ഞും ജനജീവിതം ദുസ്സഹമാക്കുന്നു. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്; 4.8 ഡിഗ്രി സെൽഷ്യസ്. ഹരിയാനയിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
കൊടും തണുപ്പിനൊപ്പം പുലർച്ചെയുണ്ടാകുന്ന അതിശക്തമായ മൂടൽമഞ്ഞ് റോഡ്-റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അമൃത്സർ, ലുധിയാന, പട്യാല തുടങ്ങിയ സ്ഥലങ്ങളിലും താപനില വലിയ തോതിൽ താഴ്ന്നു. അമൃത്സറിൽ 6.4 ഡിഗ്രി സെൽഷ്യസും ലുധിയാനയിൽ 7.2 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
ഹരിയാനയിലെ കർണാലിൽ 7.6 ഡിഗ്രിയും അംബാലയിൽ 8.4 ഡിഗ്രിയുമായിരുന്നു താപനില. ചണ്ഡീഗഡ് നഗരത്തിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. അതിശക്തമായ മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി പലയിടങ്ങളിലും 50 മീറ്ററിൽ താഴെയായിരുന്നു.
ഇത് ദേശീയ പാതകളിൽ വാഹന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ട്രെയിനുകൾ വൈകിയോടുന്നതും വിമാന സർവീസുകളെ ബാധിക്കുന്നതും യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണ്.
വരും ദിവസങ്ങളിലും തണുപ്പ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശൈത്യകാല രോഗങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.











0 comments