ധർമേന്ദ്ര പ്രധാന്റെ രാജി, യുവജന സമരത്തിന്റെ ചരിത്രവിജയം; ഓൾ ഇന്ത്യ ലോയേഴസ് യൂണിയൻ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ ധീരതയോടെ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും അഭിനന്ദനങ്ങളറിയിച്ച് ഓൾ ഇന്ത്യ ലോയേഴസ് യൂണിയൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, രാജ്യത്തെ വിദ്യാർഥികളുടെയും യുവതയുടെയും വിജയമാണ്. ഓൾ ഇന്ത്യ ലോയേഴസ് യൂണിയൻ പ്രസിഡന്റ് ബികാസ് രഞ്ചൻ ഭട്ടാചാര്യയും, സെക്രട്ടറി പി വി സുരേന്ദ്രനാഥും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സിജെപിക്കൊപ്പം എസ്എഫ്ഐ ഉൾപ്പടെയുള്ള വിവിധ വിദ്യാർഥി സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിദ്യാർഥികളും യുവതയും നടത്തിയ സമാധാനപരവും ജനാധിപത്യപരവുമായ സമര പോരാട്ടമാണ് രാജ്യം കണ്ടത്. ഭരണഘടനമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തത്തോടെ വിദ്യാഭ്യാസവും നീതിയും ഉറപ്പാക്കുന്നതിനുള്ള ഈ രാജ്യത്തെ യുവതലമുറയുടെ തീവ്രമായ പ്രതിബദ്ധതയെയാണ് ഈ പോരാട്ടം പ്രതിഫലിപ്പിക്കുന്നത്. ഈ പ്രക്ഷോഭം ചരിത്രപരമാണ്, അടിയന്തരാവസ്ഥക്ക് ശേഷം ഡൽഹിയിൽ ഉയർന്നു വന്ന ഏറ്റവും ശക്തവും ധീരവുമായ പ്രതിഷേധ ശബ്ദമായി കാലം അടയാളപ്പെടുത്തുമെന്നും ലോയേഴ്സ് യൂണിയൻ പറഞ്ഞു.
ഡൽഹി പൊലീസിന്റെയും മറ്റ് സേനകളുടെയും മാനുഷികരഹിതമായ ക്രൂരതകളെ സഹിഷ്ണുതയോടെ പ്രതിരോധിക്കാൻ കാണിച്ച ധൈര്യവും കരുത്തും വരും തലമുറകൾക്ക് പ്രചോദനമാണ്. പുരോഗമനപരമായ സാമൂഹിക മാറ്റങ്ങൾക്ക് മുൻപന്തിയിലെന്നും വിദ്യാർഥികളും യുവതയുമാണ് നിലകൊണ്ടിട്ടുള്ളത്. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താനും വിയോജിപ്പ് പ്രകടിപ്പിക്കാനും യുവതലമുറയുടെയും ജനങ്ങളുടെയും മനസിലുണ്ടായിരുന്ന ഭയത്തെ ഇല്ലാതാക്കാൻ സാധിച്ചു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയെന്നും എഐഎൽയു കൂട്ടിച്ചേർത്തു.









0 comments