print edition അസമിൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു; ബൊർദൊലോയിയുടെ മകന്‍ സ്ഥാനാർഥിത്വം ഉപേക്ഷിച്ചു


സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടി തുടരുന്നു. മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബൊർദൊലോയി ബിജെപിയിൽ ചേർന്നതിന് പിന്നാലെ മകൻ പ്രതീക് കോൺഗ്രസ് സ്ഥാനാർഥിത്വം ഉപേക്ഷിച്ചു. മാർഗരീത്ത മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. പത്രികാസമർപ്പണത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ മാർഗരീത്ത മണ്ഡലത്തിൽ സ്ഥാനാർഥിയെ കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് അസം കോൺഗ്രസ്. അതേസമയം, പ്രദ്യുത് ബൊർദൊലോയിയെ ബിജെപി ദിസ്‌പുർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി.
സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പോലെയുള്ള നേതാക്കൾ കോൺഗ്രസിനെ നശിപ്പിക്കുമെന്ന് തുറന്നുപറഞ്ഞാണ് 15 വർഷം മന്ത്രിയായിരുന്ന പ്രദ്യുത് ബൊർദൊലോയ് കോണ്‍ഗ്രസ് വിട്ടത്. പിസിസി പ്രസിഡന്റായിരുന്ന ഭൂപേൻ ബോറയും കഴിഞ്ഞമാസം ബിജെപിയിൽ ചേർന്നു.
തെരഞ്ഞെടുപ്പ് പ്രചാരണസമിതി തലവൻ ബോറയും പ്രകടനപത്രികാ സമിതി തലവൻ ബൊർദൊലോയും ബിജെപിയിൽ ചേക്കേറിയതോടെ ദിശ തെറ്റിയ നിലയിലാണ് കോൺഗ്രസ്. അസമിലെ സ്ഥാനാർഥി നിർണയചുമതലയുള്ള ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിക്കും കനത്ത തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ.










0 comments