ad
Deshabhimani

റെക്കോർഡ് പോളിംഗിൽ ആര് ചിരിക്കും? അസമിൽ വോട്ടെണ്ണൽ ആരംഭിച്ചു

ASSAM
വെബ് ഡെസ്ക്

Published on May 04, 2026, 08:56 AM | 1 min read

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.വർഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ആയുധമാക്കി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് അസം ജനത കനത്ത പ്രഹരം നൽകുമോ എന്നറിയാൻ ഇനി മിനിറ്റുകൾ മാത്രം.


അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിന് അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മതനിരപേക്ഷ ചേരി. 35 ജില്ലകളിലായി 40 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്.


മതനിരപേക്ഷ സഖ്യത്തിന്റെ മുന്നേറ്റം

കോൺഗ്രസ് നേതൃത്വം നൽകുന്ന വിപുലമായ മതനിരപേക്ഷ സഖ്യം ഇത്തവണ അസമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റൈജോർ ദൾ നേതാവ് അഖിൽ ഗൊഗോയ് ഉൾപ്പെടെയുള്ളവർ ഇടതുപക്ഷ ജനാധിപത്യ ശക്തികളുമായി ചേർന്ന് ബിജെപിയുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമാണ് തീർത്തത്. സിപിഐ (എം) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ മൂന്ന് സീറ്റുകളിലാണ് കരുത്ത് കാട്ടുന്നത്.


വിവാദങ്ങൾ വിനയാകുമോ?

പൗരത്വ വിഷയവും ഗോത്രവർഗക്കാരുടെ സ്വത്വപ്രശ്നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. വനിതാ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം (86.5%) ഭരണമാറ്റത്തിനുള്ള സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കോർപ്പറേറ്റുകൾക്കായി അസമിന്റെ വിഭവങ്ങൾ അടിയറവ് വയ്ക്കുന്ന ബിജെപി നയത്തിനെതിരെ സാധാരണക്കാർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്.


എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലമായ പ്രവചനമാണ് നടത്തുന്നതെങ്കിലും, താഴെത്തട്ടിലെ ജനവികാരം ഇതിന് വിപരീതമാണെന്ന് പ്രതിപക്ഷ സഖ്യം അവകാശപ്പെടുന്നു. വർഗീയ കാർഡിറക്കി ജയിക്കാമെന്ന ബിജെപിയുടെ മോഹത്തിന് അസമിലെ പ്രബുദ്ധരായ ജനങ്ങൾ വിലങ്ങുതടിയാകുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.


Live Updates
3 months agoMay 04, 2026 01:44 PM IST

അസം ജനവിധി 2026


അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. ആകെയുള്ള 126 സീറ്റുകളിൽ എൻഡിഎ നിലവിൽ 97 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.


ഇതിൽ ബിജെപി മാത്രം 79 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തിയ ബിജെപി സഖ്യം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.


അതേസമയം, പ്രതിപക്ഷ സഖ്യമായ കോൺഗ്രസ് നയിക്കുന്ന അസം സൊൻമിലിതോ മോർച്ച കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നിലവിലെ സൂചനകൾ പ്രകാരം കോൺഗ്രസ് 24-നും 25-നും ഇടയിൽ സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.


വോട്ടെണ്ണൽ മന്ദഗതിയിലാണെന്നും ഫലങ്ങളിൽ മാറ്റം വരാമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പ്രതികരിച്ചുവെങ്കിലും, പല പ്രമുഖ നേതാക്കളും പിന്നിലായതോടെ കോൺഗ്രസ് ക്യാമ്പ് നിരാശയിലാണ്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് അസം ഗണ പരിഷത്ത് എന്നിവർ 10 സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നുണ്ട്.


പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ പലരും വോട്ടെണ്ണലിൽ പിന്നിലായതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ്, അസം ജാതീയ പരിഷത്ത്അധ്യക്ഷൻ ലൂരിൻജ്യോതി ഗൊഗോയ് എന്നിവർ അതത് മണ്ഡലങ്ങളിൽ ലീഡ് നിലയിൽ പിന്നിലാണ്.

3 months agoMay 04, 2026 01:38 PM IST

അസം ജനവിധി 2026


തിതാബോറിൽ വോട്ടെണ്ണൽ മന്ദഗതിയിലാണെന്ന് ഗൗരവ് ഗൊഗോയ്


അസമിലെ തിതാബോർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ വളരെ സാവധാനത്തിലാണ് നടക്കുന്നതെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ആശങ്ക പ്രകടിപ്പിച്ചു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും ലീഡ് നിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അന്തിമ ഫലം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജോർഹട്ടിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ഗൊഗോയ് പറഞ്ഞു: "തിതാബോർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ വളരെ സാവധാനത്തിലാണ് നടക്കുന്നത്. ഓരോ റൗണ്ടിലും ഉയർച്ച താഴ്ചകൾ ഉണ്ടാകും, അത് സ്വാഭാവികമാണ്. അന്തിമ ഫലം പുറത്തുവരുന്നത് വരെ നമ്മൾ കാത്തിരിക്കണം."

3 months agoMay 04, 2026 12:47 PM IST

അസം ജനവിധി 2026


തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം അസമിൽ ഭരണകക്ഷിയായ എൻഡിഎ 97 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. പ്രതിപക്ഷമായ കോൺഗ്രസ് 24 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.


സംസ്ഥാനത്തെ വിവിധ മുന്നണികളുടെ ലീഡ് നില താഴെ പറയുന്ന വിധമാണ്:


എൻഡിഎ : 97 സീറ്റുകൾ


എഎസ്എം : 24 സീറ്റുകൾ


എഐയുഡിഎഫ് : 2 സീറ്റുകൾ


മറ്റുള്ളവ (വോട്ടെണ്ണൽ പുരോഗമിക്കുന്നു): 3 സീറ്റുകൾ


3 months agoMay 04, 2026 12:25 PM IST

അസം ജനവിധി 2026


അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ വോട്ടെണ്ണൽ സൂചനകൾ പ്രകാരം ഭരണകക്ഷിയായ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തുടർച്ചയിലേക്ക് നീങ്ങുകയാണ്.


തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 124 മണ്ഡലങ്ങളിലെ കണക്കനുസരിച്ച് ബിജെപി 79 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.


കോൺഗ്രസ് 24 സീറ്റുകളിലും, ബിപിഎഫ് 10 സീറ്റുകളിലും, എജിപി 9 സീറ്റുകളിലും, എഐയുഡിഎഫ് 2 സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.


മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ മണ്ഡലമായ ജലൂക്ബാരിയിൽ ലീഡ് നിലനിർത്തുമ്പോൾ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ പിന്നിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.



3 months agoMay 04, 2026 12:10 PM IST

അസം ജനവിധി 2026


ശിവസാഗർ നിയമസഭാ മണ്ഡലത്തിൽ റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ് പിന്നിലാണ്.


കഴിഞ്ഞ നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് അഖിൽ ഗൊഗോയ് ആയിരുന്നു. 2019 ഡിസംബറിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചത്. അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിച്ചിരുന്നത്.


3 months agoMay 04, 2026 11:59 AM IST

അസം ജനവിധി 2026


പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പിന്നിൽ


തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം, അസമിലെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അതത് മണ്ഡലങ്ങളിൽ പിന്നിലാണ്. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, അഖിൽ ഗൊഗോയ്, ലൂരിൻജ്യോതി ഗൊഗോയ്, ജഗദീഷ് ഭൂയാൻ, രാജൻ ഗോഹൈൻ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.


ദേബബ്രത സൈകിയ: ശിവസാഗർ ജില്ലയിലെ നസീറ മണ്ഡലത്തിൽ കോൺഗ്രസ് നേതാവായ സൈകിയ 4,967 വോട്ടുകൾക്ക് പിന്നിലാണ്.


അഖിൽ ഗൊഗോയ്: ശിവസാഗർ സീറ്റ് നിലനിർത്താൻ മത്സരിക്കുന്ന റൈജോർ ദൾ അധ്യക്ഷൻ ഒന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പിന്നിലാണ്.


ലൂരിൻജ്യോതി ഗൊഗോയ്: അസം ജാതീയ പരിഷത്ത് അധ്യക്ഷൻ തന്റെ ഏറ്റവും അടുത്ത ബിജെപി എതിരാളിയേക്കാൾ പിന്നിലാണുള്ളത്.


ജഗദീഷ് ഭൂയാൻ: എജെപി ജനറൽ സെക്രട്ടറി ജഗദീഷ് ഭൂയാൻ സാദിയ മണ്ഡലത്തിൽ രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ 5,759 വോട്ടുകൾക്ക് പിന്നിലാണ്.


രാജൻ ഗോഹൈൻ: തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് എജെപിയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി രാജൻ ഗോഹൈൻ, ബിജെപി എംഎൽഎ ജിതു ഗോസ്വാമിയേക്കാൾ പിന്നിലാണ്.

3 months agoMay 04, 2026 11:49 AM IST

അസം ജനവിധി 2026


ബിജെപി സഖ്യം മുന്നിൽ: ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 98 സീറ്റുകളിൽ ലീഡ് ചെയ്ത് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.


കോൺഗ്രസ് സഖ്യം 25 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്.


മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ള ഒട്ടുമിക്ക മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.


പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ ഗൗരവ് ഗൊഗോയ്, അഖിൽ ഗൊഗോയ് എന്നിവർ ആദ്യ സൂചനകളിൽ പിന്നിലാണ്.


3 months agoMay 04, 2026 11:27 AM IST

അസം ജനവിധി 2026


ആദ്യ സൂചനകളിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പിന്നിൽ


തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, അസമിലെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അതത് മണ്ഡലങ്ങളിൽ പിന്നിലാണ്. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, അഖിൽ ഗൊഗോയ്, ലൂരിൻജ്യോതി ഗൊഗോയ്, ജഗദീഷ് ഭൂയാൻ, രാജൻ ഗോഹൈൻ എന്നിവരാണ് ലീഡ് നിലയിൽ പിന്നിലായിരിക്കുന്നത്.


ശിവസാഗർ സീറ്റ് നിലനിർത്താൻ മത്സരിക്കുന്ന റൈജോർ ദൾ അധ്യക്ഷനും എംഎൽഎയുമായ അഖിൽ ഗൊഗോയ് ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പിന്നിലാണ്.


അസം ജാതീയ പരിഷത്ത് അധ്യക്ഷൻ ലൂരിൻജ്യോതി ഗൊഗോയിയും തന്റെ ഏറ്റവും അടുത്ത ബിജെപി എതിരാളിയേക്കാൾ പിന്നിലാണുള്ളത്.


തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് എജെപിയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി രാജൻ ഗോഹൈൻ, ബിജെപി എംഎൽഎ ജിതു ഗോസ്വാമിയേക്കാൾ പിന്നിലാണ്.

3 months agoMay 04, 2026 11:22 AM IST

അസം ജനവിധി 2026


അസമിലെ ആകെയുള്ള 126 നിയമസഭാ സീറ്റുകളിൽ ഭരണം പിടിക്കാൻ വേണ്ട ഭൂരിപക്ഷ സംഖ്യ 64 ആണ്.


നിലവിൽ ബിജെപി 62 സീറ്റുകളിൽ ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്ട്

കേവലഭൂരിപക്ഷത്തിന് തൊട്ടരികിലാണവർ.


കോൺഗ്രസ് 29 സീറ്റുകളിലും എൻഡിഎ സഖ്യകക്ഷിയായ എജിപി 8 സീറ്റുകളിലും മുന്നിലാണ്.



3 months agoMay 04, 2026 11:15 AM IST

അസം ജനവിധി 2026


ആദ്യഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് (ജോർഹട്ട്), റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ് (ശിവസാഗർ), അസം ജാതീയ പരിഷത്ത് അധ്യക്ഷൻ ലൂരിൻജ്യോതി ഗൊഗോയ് (ഖോവാങ്) എന്നിവർ പിന്നിലാണ്.


ഈ മൂന്ന് നേതാക്കളുടെയും സഖ്യം "ത്രീ-ഗൊഗോയ് ഗ്രൂപ്പ്" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.


വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ ഇവർക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ സാധിക്കാത്തത് പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

3 months agoMay 04, 2026 11:04 AM IST

അസം ജനവിധി 2026


അസമിൽ എൻഡിഎ 98 സീറ്റുകളിൽ മുന്നിൽ, കോൺഗ്രസ് 25 ഇടത്തും


അസമിൽ ഭരണകക്ഷിയായ എൻഡിഎ 98 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 25 മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


സംസ്ഥാനത്തെ ആകെയുള്ള 126 മണ്ഡലങ്ങളിലെയും സൂചനകൾ കമ്മീഷൻ പുറത്തുവിട്ടു. ഇതിൽ ബിജെപി 78 സീറ്റുകളിൽ മുന്നിലാണ്. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നു. കോൺഗ്രസ് 25 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ സഖ്യകക്ഷിയായ റൈജോർ ദൾ ഒരു സീറ്റിലും മുന്നിട്ടുനിൽക്കുന്നു.


3 months agoMay 04, 2026 10:49 AM IST

അസം ജനവിധി 2026


അസമിൽ എൻഡിഎ കുതിപ്പ്; 93 സീറ്റുകളിൽ ലീഡ്


അസമിൽ ഭരണകക്ഷിയായ എൻഡിഎ 93 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 23 മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആകെയുള്ള 126 മണ്ഡലങ്ങളിൽ 121 ഇടത്തെ സൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി 74 സീറ്റുകളിലും സഖ്യകക്ഷികളായ അസം ഗണ പരിഷത്ത് 10 സീറ്റുകളിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 9 സീറ്റുകളിലും മുന്നിലാണ്.


മറ്റ് കക്ഷികളുടെ നില


കോൺഗ്രസ് 23 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ സഖ്യകക്ഷിയായ റൈജോർ ദൾ ഒരു സീറ്റിൽ മുന്നിലുണ്ട്. എഐയുഡിഎഫ് രണ്ട് സീറ്റുകളിലും സിപിഐഎം, ജാർഖണ്ഡ് മുക്തി മോർച്ച എന്നിവ ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു.

3 months agoMay 04, 2026 10:42 AM IST

അസം ജനവിധി 2026


രാവിലെ 10 മണിക്ക് ശേഷമുള്ള സൂചനകൾ പ്രകാരം അസമിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിന് വേണ്ട 64 സീറ്റുകൾ പിന്നിട്ടു. നിലവിൽ ബിജെപി 49 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.


കോൺഗ്രസ് 30 സീറ്റുകളിലാണ് മുന്നിലുള്ളത്. എൻഡിഎ സഖ്യകക്ഷിയായ എജിപി 5 സീറ്റുകളിലും എഐയുഡിഎഫ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

3 months agoMay 04, 2026 10:04 AM IST

അസം ജനവിധി 2026


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം അസമിൽ ബിജെപി 52 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 15 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്.


126 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 64 സീറ്റുകൾ നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുമുന്നണികളും.

3 months agoMay 04, 2026 09:41 AM IST

അസം ജനവിധി 2026


ജലൂക്ബാരിയിൽ ഹിമന്തയും ശിവസാഗറിൽ അഖിൽ ഗൊഗോയിയും മുന്നിൽ


അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലൂക്ബാരിയിൽ ലീഡ് ചെയ്യുന്നു. ജോർഹട്ടിൽ കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയി ആണ് മുന്നിലുള്ളത്.


മറ്റു പ്രമുഖരുടെ ലീഡ് നില:


പ്രദ്യുത് ബോർഡോലോയ്: ദിസ്പൂരിൽ മുന്നിൽ

ഭൂപൻ ബോറ: ബിഹ്പുരിയയിൽ മുന്നിൽ

അഖിൽ ഗൊഗോയ്: ശിവസാഗറിൽ മുന്നിൽ

ലൂരിൻജ്യോതി ഗൊഗോയ്: ഖോവാങ്ങിൽ മുന്നിൽ

പിജൂഷ് ഹസാരിക: ജാഗി റോഡിൽ മുന്നിൽ

3 months agoMay 04, 2026 09:35 AM IST

അസം ജനവിധി 2026

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യഘട്ട സൂചനകൾ പ്രകാരം ബിജെപി 14 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് രണ്ട് സീറ്റുകളിലാണ് മുന്നിലുള്ളത്.

പകാബെത്ബാരി , മംഗൾദായ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് അസം ജാതീയ പരിഷത്ത് അസം ഗണ പരിഷത്ത് എന്നീ കക്ഷികൾ ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു.

3 months agoMay 04, 2026 09:22 AM IST

അസം ജനവിധി 2026; ബിജെപി സഖ്യം കേവലഭൂരിപക്ഷം കടന്നു


68 സീറ്റുകളിൽ മുന്നേറ്റം തുടരുന്നതോടെ, അസമിൽ ബിജെപി നയിക്കുന്ന സഖ്യം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 64 എന്ന സംഖ്യ കടന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം നിലവിൽ 19 മണ്ഡലങ്ങളിലാണ് മുന്നിട്ടുനിൽക്കുന്നത്.



3 months agoMay 04, 2026 09:08 AM IST

അസം ജനവിധി 2026: ഹിമന്തയും ഗൗരവും മുന്നിൽ; അഖിൽ ഗൊഗോയ് പിന്നിൽ


ആദ്യഘട്ട വോട്ടെണ്ണൽ സൂചനകൾ പുറത്തുവരുമ്പോൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലൂക്ബാരി മണ്ഡലത്തിലും,കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ട് മണ്ഡലത്തിലും ലീഡ് ചെയ്യുന്നു. അതേസമയം, റൈജോർ ദൾ നേതാവ് അഖിൽ ഗൊഗോയ് ആദ്യ റൗണ്ടുകളിൽ പിന്നിലാണ്.


3 months agoMay 04, 2026 08:59 AM IST

ആദ്യസൂചനകൾ: ബിജെപി സഖ്യം വ്യക്തമായ ലീഡിലേക്ക്; കോൺഗ്രസ് അക്കൗണ്ട് തുറന്നു


വോട്ടെണ്ണലിന്റെ ആദ്യഘട്ട സൂചനകൾ പുറത്തുവരുമ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുകയാണ്. നിലവിലെ വിവരങ്ങൾ പ്രകാരം 21 സീറ്റുകളിൽ ബിജെപി സഖ്യം മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസും എഐയുഡിഎഫും രണ്ട് സീറ്റുകളിൽ വീതം ലീഡ് ചെയ്തുകൊണ്ട് അക്കൗണ്ട് തുറന്നിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home