ദുർമന്ത്രവാദത്തിന്റെ പേരിൽ നേരിട്ടത് ക്രൂര പീഡനമെന്ന് യുവതി

ദുർമന്ത്രവാദ പൂജകളിൽ നിന്ന് ( വീഡിയോ ദൃശ്യം)
തിരുവഞ്ചൂർ: ദുർമന്ത്രവാദത്തിന്റെ പേരിൽ ക്രൂര പീഡനം നേരിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. കോട്ടയം സ്വദേശിയായ യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ നടന്നത്. ശരീരത്തിൽ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പൂജയ്ക്കിടെ ബലമായി ബീഡി വലിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ഭസ്മം തീറ്റിക്കുകയും ബീഡികൊണ്ട് നെറ്റി പൊള്ളിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
യുവതി പറയുന്നതിങ്ങനെ:
"ശരീരത്തിൽ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് ഞായറാഴ്ച രാവിലെ മന്ത്രവാദിയെ കൊണ്ടുവന്നത്. ഒരു മാസം മുമ്പാണ് അമ്മയുടെ സഹോദരി മരിച്ചത്. അവരുടെ ബാധ ശരീരത്തുണ്ട് എന്ന് പറഞ്ഞാണ് മന്ത്രവാദിയെ എത്തിച്ചത്. പങ്കാളിയുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബാധയുള്ളതുകൊണ്ടാണ് ഇത്തരത്തിൽ തർക്കങ്ങളുണ്ടാകുന്നതെന്ന് പറയും.
ഞായറാഴ്ച രാവിലെ 11ന് തുടങ്ങിയ പൂജ രാത്രി 10 വരെ നീണ്ടു. എന്റെ കാൽ പട്ടുതുണി കൊണ്ട് കെട്ടി. പൂജ നടക്കുന്നതിനിടെയിൽ ഞാൻ അബോധാവസ്ഥയിലായി. ഏകദേശം രണ്ടോടെയാണ് ബോധം വീണത്. ഉണർന്നപ്പോൾ മുടി ആണിയിൽ ചുറ്റി വച്ചിരിക്കുകയാണ്. തടിയിൽ ആണിയടിച്ച ശേഷം മുടി മുറിച്ചു.
പൂജയ്ക്കിടയിൽ ഞാൻ ബീഡി വലിച്ചതായും മദ്യപിച്ചതായും പങ്കാളിയുടെ വീട്ടുകാർ പറഞ്ഞു. നെറ്റിയിൽ പൊള്ളിയ പാടുണ്ടായിരുന്നു. ഇത് ബീഡി വലിച്ചപ്പോൾ പരിക്കേറ്റതാണെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇതൊന്നും ഓർമയില്ല. പങ്കാളി, പങ്കാളിയുടെ മാതാപിതാക്കൾ, സഹോദരി എന്നിവരാണ് പൂജ നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത്" - യുവതി പറഞ്ഞു.
ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പങ്കാളി ഉൾപ്പെടെ മൂന്നുപേരെ മണർകാട് പൊലീസ് അറസ്റ്റ്ചെയ്തു. പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശിയും മന്ത്രവാദിയുമായ ശിവദാസ് (ശിവൻ തിരുമേനി–54), യുവതിയുടെ പങ്കാളി മണർകാട് തിരുവഞ്ചൂർ സ്വദേശി അഖിൽദാസ് (26), ഇയാളുടെ അച്ഛൻ ദാസ് (55) എന്നിവരെയാണ് അറസ്റ്റ്‌ചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു. യുവാവിന്റെ അമ്മ ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ദുർമന്ത്രവാദം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.








0 comments