print edition അന്വേഷണം ഓൺലെെനിലുമാകാം

സുജിത് ബേബി
Published on Apr 28, 2026, 11:53 PM | 1 min read
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കുമെതിരായ അച്ചടക്ക നടപടി വേഗത്തിലാക്കാൻ മേലുദ്യോഗസ്ഥർക്ക് വീഡിയോ കോൺഫറൻസടക്കം ഇലക്ട്രോണിക് മാർഗവും ഒൗദ്യോഗിക അന്വേഷണത്തിന് (ഓറൽ എൻക്വയറി) ഉപയോഗിക്കാൻ അനുമതി. കോടതി പരിഗണനയിലുള്ള കേസുകളിൽ വകുപ്പുതല അന്വേഷണത്തിനുണ്ടായിരുന്ന തടസ്സവും നീക്കി. പൊലീസ് വകുപ്പുതല അന്വേഷണം, ശിക്ഷാ നടപടി, അപ്പീൽ നിയമങ്ങളിലെ ചട്ടങ്ങൾ ഭേദഗതിചെയ്ത് വിജ്ഞാപനമായി.
സിവിൽ പൊലീസ് ഓഫീസർ മുതൽ നോൺ ഐപിഎസ് എസ്‌പി വരെയുള്ള സേനാംഗങ്ങളെ നേരിട്ട് വിളിച്ചുവരുത്തിയാണ് അന്വേഷണം നടത്തിയിരുന്നത്. ഇത് സമയനഷ്ടത്തിന് കാരണമായിരുന്നു. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉദ്യോഗസ്ഥന് അന്വേഷണനടപടികൾ എളുപ്പമാകും. വകുപ്പുതല അന്വേഷണത്തിൽ പ്രധാനപ്പെട്ട തെളിവ് അവഗണിച്ചുവെന്ന് കണ്ടെത്തിയാൽ അതേ ഉദ്യോഗസ്ഥനോ മറ്റൊരാൾക്കോ ചുമതല നൽകി പുനരന്വേഷണത്തിന് ഉത്തരവിടാം.
പൊലീസുകാർ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളിലും കോടതി പരിഗണനയിലുള്ള കേസുകളിലും വകുപ്പുതല നടപടി സ്വീകരിക്കാനാകുന്നില്ലെന്ന പ്രതിസന്ധിയുണ്ടായിരുന്നു. ഭേദഗതിയോടെ അന്വേഷണം നടത്താനും വകുപ്പുതല നടപടി സ്വീകരിക്കാനുമാകും. ഉദ്യോഗസ്ഥൻ കുറ്റക്കാരനല്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ രേഖാമൂലം തെളിവ് രേഖപ്പെടുത്തണം. കോടതി പരിഗണനയിലുള്ള വിഷയത്തിൽ ഇതിന് സ്വാധീനമുണ്ടാകില്ല.
വകുപ്പുതല നടപടികളിൽ സർക്കാരിന് സ്വമേധയാ പുനഃപരിശോധന നടത്താൻ ഭേദഗതി അനുമതി നൽകുന്നു.
ജീവനക്കാരന്റെ നിരപരാധിത്വമോ അച്ചടക്കലംഘനമോ സംബന്ധിച്ച നിഗമനങ്ങളിലെത്തും മുന്പേ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആരോപണ വിധേയന് ലഭ്യമാക്കാം.
സേനാംഗം 180 ദിവസത്തിനുള്ളിൽ സൂപ്പർ ആനുവേഷനിൽ വിരമിക്കുമ്പോൾ, കോടതിയിലുള്ള കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയാകാത്ത സാഹചര്യമുണ്ടായാൽ ദീർഘകാലമായി നിലനിൽക്കുന്ന കേസായി കണക്കാക്കി അന്തിമ തീരുമാനമെടുക്കാമെന്നും ചട്ടഭേദഗതിയിൽ പറയുന്നു.










0 comments