ad
Deshabhimani

അതിദാരിദ്ര്യ പട്ടികയിൽ 64,006 കുടുംബങ്ങൾ , ഭൂരിഭാഗം പേർക്കും അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കി , വരുമാനമാർഗവും കണ്ടെത്തി നൽകി

അതിദാരിദ്ര്യമുക്തമാക്കാൻ 60 കോടി ; കൂടുതൽ തുക പാർപ്പിടത്തിന്‌

poverty index
വെബ് ഡെസ്ക്

Published on Sep 02, 2025, 03:33 AM | 1 min read


തിരുവനന്തപുരം

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ 60 കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സർക്കാർ. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 64,006 കുടുംബങ്ങളാണ്‌ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടത്‌. ഇവരിൽ ഭൂരിഭാഗം പേർക്കും അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കിയും വരുമാനം കണ്ടെത്തി നൽകിയും അതിദാരിദ്ര്യമുക്തരാക്കി. ശേഷിക്കുന്നവരിൽ വീടില്ലാത്തവർക്ക്‌ അവ കണ്ടെത്താനാണ്‌ കൂടുതൽ തുക അനുവദിച്ചത്‌.


താമസസ‍ൗകര്യം ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ 52.8 കോടി നീക്കിവച്ചു. ഇതിനായി റവന്യൂഭൂമി ഉപയോഗപ്പെടുത്താൻ ഒരു കോടിയും അനുവദിച്ചു. ഭൂമിയും വീടുമില്ലാത്ത അതിദാരിദ്ര്യപട്ടികയിൽ ഉൾപ്പെട്ടവർക്ക്‌ 10 വർഷത്തിൽ താഴെ പഴക്കമുള്ള വീടും വസ്‌തുവും വാങ്ങി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ സർക്കാർ അനുമതി നൽകിയിരുന്നു. മുനിസിപ്പാലിറ്റി പ്രദേശത്ത്‌ 6.70 ലക്ഷവും കോർപറേഷൻ പ്രദേശത്ത്‌ 9.25 ലക്ഷം രൂപയുമാണ്‌ അനുവദിക്കുക. 400 ചതുരശ്ര അടി വിസ്തീർണമുള്ള വീടോടുകൂടിയ വസ്തുവാണ് വാങ്ങേണ്ടത്.


കാൻസർ, ഹൃദ്യോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക്‌ സഹായം നൽകാൻ 10 ലക്ഷം അനുവദിച്ചു. വളരെ പാവപ്പെട്ടവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും ഭക്ഷണത്തിനും മരുന്നിനും സഹായം നൽകാൻ തനതു വരുമാനം കുറവുള്ള തദ്ദേശസ്ഥാപനങ്ങൾക്ക്‌ രണ്ട്‌ കോടി നൽകും. അതിദാരിദ്ര്യ മുക്‌തി കൈവരിക്കുന്നതിൽ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന ജില്ലകൾക്ക്‌ പുരസ്‌കാരം നൽകുന്നതിന്‌ 1.2 കോടി രൂപ നൽകും.


നവംബർ ഒന്നിനാണ്‌ സംസ്ഥാനം അതിദാരിദ്ര്യമുക്‌തമായി പ്രഖ്യാപിക്കുക. ഇതിനുള്ളിൽ മുഴുവൻ കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുന്നതിനുള്ള ബൃഹദ്‌ പദ്ധതികളാണ്‌ അതിവേഗം പുരോഗമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home