എൽഡിഎഫ് സർക്കാരിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: പിണറായി വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്കായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ തകർക്കാൻ പുതിയ യുഡിഎഫ് സർക്കാർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമാകേണ്ട പദ്ധതികളോടാണ് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന പദ്ധതികളും ഉദ്യോഗാർത്ഥികൾക്കായി വിഭാവനം ചെയ്ത 'കണക്ട് ടു വർക്ക്' പദ്ധതിയും നിലവിൽ മുടങ്ങിയിരിക്കുകയാണ്.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പെൻഷൻ വിതരണത്തിലും സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ ക്ഷേമ പെൻഷൻ തുകയും പ്രവാസി പെൻഷനും ധനകാര്യ വകുപ്പ് മനഃപൂർവം പിടിച്ചു വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത നിർധനരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന എൽഡിഎഫിന്റെ 'സ്ത്രീ സുരക്ഷാ പദ്ധതി' 2025 ഒക്ടോബർ 29നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
പദ്ധതിക്കായി 3720 കോടി രൂപ ഇടതു സർക്കാർ ബജറ്റിൽ നീക്കിവെക്കുകയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൃത്യമായി തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ രണ്ടുമാസമായി സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്.
ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പെൻഷൻ ഫയലുകൾ പിടിച്ചുവെച്ചിരിക്കുന്നത്. ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.










0 comments