വയോധികന്റെ മരണത്തിൽ ദുരൂഹത: കല്ലറതുറന്ന് പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി

എം യേശുദാസൻ (ഇടത്), സെമിത്തേരിലെ കല്ലറതുറന്ന് പോസ്‌റ്റ്‌മോർട്ടം നടത്താനായി എത്തിയ ഉദ്യോഗസ്ഥർ (വലത്)
മാന്നാർ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെതുടർന്ന് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം ചെയ്തു. പുലിയൂർ പടിഞ്ഞാറെ പറമ്പിൽ ബിൻസ്ഭവനിൽ എം യേശുദാസന്റെ (74) മരണത്തിൽ സംശയിച്ച് മരുമകൾ ലീന ബിൻസാണ് ചെങ്ങന്നൂർ ആർഡിഒയ്‌ക്ക് പരാതി നൽകിയത്. പരാതിയിൽ ആർഡിഒ എം എസ് ഷാജു യേശുദാസന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്താൻ ഉത്തരവിടുകയായിരുന്നു.
ചൊവ്വ പകൽ 10.30 ഓടോയാണ് സെമിത്തേരി തുറന്ന് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. ചെങ്ങന്നൂർ തഹസിൽദാർ, രണ്ട് പൊലീസ് സർജന്മാർ എന്നിവരുടെ മേൽനോട്ടത്തിൽ നടപടികൾ വീഡിയോയിൽ ചിത്രീകരിച്ചു. കഴിഞ്ഞമാസം 20നാണ് യേശുദാസൻ മരിച്ചത്. രക്തം ഛർദിച്ച് അവശനിലയിലായ യേശുദാസനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു എന്നാണ് അറിഞ്ഞതെന്ന് ലീന പറഞ്ഞു. 24ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന മരുമകളുടെ പരാതിയെത്തുടർന്ന് ഏപ്രിൽ ഒന്നിന് പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്തു.
പാസ്ബുക്ക്, എടിഎം, മറ്റ് രേഖകൾ എന്നിവ കാണാതെവന്ന സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് ലീന പറഞ്ഞു. കാനഡയിൽ നഴ്‌സായി ജോലി നോക്കുകയാണ് ലീന. യേശുദാസന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. യേശുദാസൻ സഹോദരനോടൊപ്പമായിരുന്നു താമസം. യേശുദാസന്റെ ഏക മകനായ ബിൻസ് 2017ൽ മരിച്ചു.










0 comments