എം വി ജയരാജൻ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി

തളിപ്പറമ്പ്: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. സമര, സംഘടനാ പ്രവർത്തനങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ വ്യക്തിത്വമാണ് എം വി ജയരാജൻ്റേത്. പാർലമെന്ററി, ഭരണ രംഗങ്ങളിൽ ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ജയരാജൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്.
അടിയന്തരാവസ്ഥയിൽ നാട് വിറങ്ങലിച്ചപ്പോൾ പൊലീസിന് നേരെ എ കെ ജി തൊടുത്ത വാക്‌ശരങ്ങളിൽ ആവേശം കൊണ്ടാണ് പൊതുപ്രവർത്തനത്തനം ആരംഭിച്ചത്. 2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൻ്റെ ഭാഗമായി പി ജയരാജൻ ഒഴിഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി.
എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎയായി. എംഎൽഎയായിരുന്നപ്പോൾ നടത്തിയ എംഎൽഎയുടെ ബഹുജന സമ്പർക്ക പരിപാടി' പിന്നീട് പൊതുപരിപാടിയായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനം നടത്തി. പരിയാരം സഹകരണ മെഡിക്കൽ കോളേജ് ചെയർമാനുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. നിയമ ബിരുദധാരിയാണ്. .
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, ഇലക്ട്രിസിറ്റി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പെരളശേരിയിലെ മാരിയമ്മാർവീട്ടിൽ പരേതനായ വി കെ കുമാരന്റെയും എം വി ദേവകിയുടെയും മകനാണ്. ഭാര്യ: കെ ലീന (കേരള ബാങ്ക്). മക്കൾ: എം വി സഞ്ജയ്, എം വി അജയ്. മരുമക്കൾ: ഡോ. സ്‌നിഗ്‌ധ, ഡോ. ശിവ ബാലകൃഷ്‌ണൻ.









0 comments