ആന്തൂരിൽ രണ്ട് സീറ്റുകളിൽകൂടി എൽഡിഎഫിന് എതിരില്ലാത്ത ജയം; വ്യാജ ഒപ്പിട്ട യുഡിഎഫ് പത്രികകൾ തള്ളി

കെ വി പ്രേമരാജന്‍, ഇ രജിത
കണ്ണൂർ: ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽകൂടി എൽഡിഎഫിന് എതിരില്ലാത്ത ജയം. സിപിഐ എം സ്ഥാനാർഥികളായ കോടല്ലൂർ വാർഡിലെ ഇ രജിതയും തളിയിൽ വാർഡിലെ കെ വി പ്രേമരാജനുമാണ് ജയിച്ചത്.
പുനര്‍ സൂക്ഷ്മപരിശോധനയിൽ യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളുകയായിരുന്നു. ഇവരുടെ പത്രികളിൽ വ്യാജ ഒപ്പിട്ടതാണ് അസാധുവാകാൻ കാരണം. നാമനിര്‍ദേശപത്രികകളില്‍ സ്ഥാനാര്‍ഥികളെ പിന്തുണയാളും നിര്‍ദേശിച്ചയാളും തങ്ങളല്ല ഒപ്പിട്ടതെന്ന് വരണാധികാരിക്ക് മുന്നില്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. ഇതോടെയാണ് പത്രികകള്‍ തള്ളിയത്. മറ്റ് ആവശ്യങ്ങള്‍ക്കായെന്ന് പറഞ്ഞ് ആളുകളെ തെറ്റിധരിപ്പിച്ചാണ് യുഡിഎഫ് പത്രികയിലേക്കുള്ള ഒപ്പ് വാങ്ങിയതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഇതോടെ ആന്തൂർ നഗരസഭയിൽ മാത്രം അഞ്ച് വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാംപീടിക വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ സിപിഐ എമ്മിലെ ടി വി ധന്യ കഴിഞ്ഞദിവസം വിജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥികളായി മോറാഴ വാർഡിൽ സ്ഥാനാർഥി കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമചന്ദ്രനും ആദ്യംതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ആകെ 13 സീറ്റുകളിലാണ് തെരഞ്ഞെടുപ്പിന് മുന്‍പേ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.









0 comments