ഇൻഫോപാർക്കിലേക്ക് വാട്ടർമെട്രോ; സർവേ തുടങ്ങാൻ കെഎംആർഎൽ

കൊച്ചി: ഐടി ഹബ്ബായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് നീട്ടാൻ കെഎംആർഎൽ. ഇതിന്റെ ഭാഗമായുള്ള ഇൻഫോപാർക്ക് ടെർമിനൽ, കിൻഫ്രയിലെ ബോട്ട് യാർഡ് എന്നിവ നിർമിക്കാൻ ടോപോഗ്രാഫിക് സർവേ നടത്താൻ ടെൻഡർ ക്ഷണിച്ചു.
കിൻഫ്രയിൽ കെഎംആർഎല്ലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ ഭൂമിയിലാണ് ബോട്ട് യാർഡ് നിർമിക്കുന്നത്. ഇൻഫോപാർക്ക് ടെർമിനലിനായി 50 സെന്റാണ് മാറ്റിവയ്‌ക്കുക. ഇതിനൊപ്പം 500 മീറ്റർ കണക്റ്റിങ് റോഡും സർവേയിൽ ഉൾപ്പെടുത്തി. ബോട്ടുകളുടെ സഞ്ചാരപാത പരിശോധിക്കാനും ജലനിരപ്പിന്റെ ആഴം കണ്ടെത്താനും അണ്ടർവാട്ടർ സൗണ്ടിങ് സർവേയും നടത്തും.
ബോട്ട് ഗതാഗതത്തിന് പ്രതിബന്ധമായ കോഴിച്ചിറ ബണ്ട് നീക്കം ചെയ്യൽ, ബോട്ടുകൾക്ക് കടന്നുപോകാൻ ബ്രഹ്മപുരം പാലത്തിന്റെ ഉയരം കൂട്ടൽ എന്നിവ പദ്ധതിക്ക് വെല്ലുവിളിയാണ്. നിലവിൽ വൈറ്റിലയിൽനിന്നുള്ള വാട്ടർമെട്രോ റൂട്ട് കാക്കനാട് (ചിറ്റേത്തുകര) ജെട്ടിയിലാണ് അവസാനിക്കുന്നത്. കടമ്പ്രയാറിലൂടെ 2.5 കിലോമീറ്റർകൂടി നീട്ടി ഇൻഫോപാർക്കിലേക്ക് സർവീസ് എത്തിക്കുകയണ് ലക്ഷ്യം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ കൊച്ചിയിലെ മെട്രോ പദ്ധതികളോട് മുഖംതിരിച്ചിരിക്കുകയാണ്. ബജറ്റിൽ ഉൾപ്പെടെ കൊച്ചി മെട്രോയെ അവഗണിച്ചു.








0 comments