മഴയെത്തും മുൻപ് ചൂട് കനക്കും; ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാനുള്ള മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ഇന്ന് ചൂടിന് കുറവില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താപനില സാധാരണയെക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പകൽ സമയത്ത് ചൂടിനൊപ്പം ഉയർന്ന ഈർപ്പവും അനുഭവപ്പെടുന്നതിനാൽ അസ്വസ്ഥത കൂടിയേക്കും.
തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന പ്രവചനം നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന മഴ ചൂടിന് താൽക്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ മഴ തുടങ്ങുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ചൂടും ഈർപ്പവും തുടരാനാണ് സാധ്യത.
അതേസമയം മഴയെത്തുന്നതിന് മുന്‍പ് ഇന്ന് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക.
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക; ഒആർഎസ് ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാലയങ്ങളിൽ ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കുക.
കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും ഇടവേളകളിൽ വിശ്രമിക്കുകയും ചെയ്യുക.
ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾക്ക് ഉച്ചസമയത്ത് ആവശ്യമായ വിശ്രമവും സുരക്ഷയും ഉറപ്പാക്കുക.
യാത്രക്കാർ വെള്ളം കൈയിൽ കരുതുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യുക.
പൊതുപരിപാടികളിൽ കുടിവെള്ളവും തണലും ഉറപ്പാക്കുക; പകൽ 11 മുതൽ 3 വരെ പരിപാടികൾ പരമാവധി ഒഴിവാക്കുക.
കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉച്ചവെയിലിൽ കെട്ടിയിടരുത്; ആവശ്യമായ വെള്ളം നൽകുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിവിട്ട് പോകരുത്.
മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുക.
അസ്വസ്ഥത, തലചുറ്റൽ, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.








0 comments