149.22 കോടി നിക്ഷേപം തിരികെനൽകി. 135.1 കോടി വായ്‌പ കുടിശ്ശിക തിരികെ പിടിച്ചു
കരുവന്നൂർ സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ

കരുവന്നൂർ സഹകരണ ബാങ്കിന്റെ സ്‌കൂൾ ചന്ത
തൃശൂർ
സംസ്ഥാന സർക്കാർ, സഹകരണ വകുപ്പ്, ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എന്നിവയുടെ ഇടപെടലൂടെ കരുവന്നൂർ സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ. ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയ സംസ്ഥാന സർക്കാർ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിച്ചു. അതോടൊപ്പം ബാങ്ക് പുനരുദ്ധാരണത്തിനും നിക്ഷേപകരുടെ സംരക്ഷണത്തിനും നടപടികൾ സ്വീകരിച്ചുവരികയാണ്.
നിലവിൽ 267.20 കോടിയാണ് ബാങ്കിലെ നിക്ഷേപം. എന്നാൽ 396.79 കോടി രൂപ വായ്‌പ നൽകിയിട്ടുണ്ട്. 2021ൽ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വന്നശേഷം 149.22 കോടി നിക്ഷേപകർക്ക് തിരികെനൽകി. 135.1 കോടി വായ്‌പാ കുടിശിക തിരികെ പിടിച്ചു. 393.15 കോടി നിക്ഷേപം പുതുക്കി. 3063 പേർക്ക് 12.46 കോടി വായ്‌പ നൽകി.
50,000 രൂപ വരെയുള്ള എസ്‌ബി അക്കൗണ്ട് പണവും ഒരു ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപവും പൂർണമായും പിൻവലിക്കാൻ അവസരം നൽകി. അതുവഴി 14,000 പേർക്ക് പണം തിരികെലഭിച്ചു. ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും പണം പിൻവലിക്കാൻ അവസരം നൽകി.
ബാങ്ക് പുനരുദ്ധാരണത്തിന് കേരള കോ–-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡിൽനിന്ന് 10 കോടി അനുവദിച്ചു. പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി 31 കോടി നിക്ഷേപവും ലഭിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 50 ശതമാനം വരെ പലിശ ഇളവ് നൽകാൻ അനുമതി നൽകിയതോടെ നല്ലരീതിയിൽ തിരിച്ചടവും വരുന്നുണ്ട്.
വായ്‌പ തിരിച്ചടക്കാത്തവരെ കണ്ട് പണം തിരിച്ചുപിടിക്കാൻ അഡ്‌മിനിസ്‌ട്രേിറ്റീവ് കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർ ശ്രമം തുടരുകയാണ്. ആയിരം നിക്ഷേപകരെ തിരിച്ചുകൊണ്ടുവരാനും പദ്ധതിയിട്ടു. കഴിഞ്ഞ മാർച്ചിൽ 1166 പേരിൽ നിന്നായി ഒരു കോടി നിക്ഷേപമെത്തി. സ്‌കൂളുകൾ, കുടുംബശ്രീ, ആരാധനാലയങ്ങൾ തുടങ്ങി എസ്‌ബി അക്കൗണ്ടുകൾ തിരിച്ചുവന്നു.
മൂന്ന് സൂപ്പർ മാർക്കറ്റുകൾ, രണ്ട് സഹകരണ നീതി മെഡിക്കൽ സ്‌റ്റോറുകൾ എന്നിവ ജനകീയമാക്കി. ഹോം ഡെലിവറി സൗകര്യവും ഏർപ്പെടുത്തി. സ്‌കൂൾ ചന്ത സജീവമാക്കി. കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേകം ഇളവുകൾ നൽകി.
ഇഡി–ബിജെപി–കോൺഗ്രസ് കൂട്ടുകെട്ട്
ബാങ്കിന്റെ മുന്നോട്ടുപോക്ക് തടയാൻ ഇഡിയും ബിജെപി–- കോൺഗ്രസ് നേതാക്കളും രാഷ്‌ട്രീയ ഗൂഢനീക്കങ്ങൾ തുടരുകയാണ്. കരുവന്നൂർ കേസിന്റെ പേരിൽ ബാങ്കിലെ വായ്പക്കാരുടെ 169 ആധാരങ്ങൾ ഇഡി പിടിച്ചെടുത്തു. ഇത് ബാങ്ക് പ്രവർത്തനത്തെ ബാധിച്ചു. വായ്‌പ തിരിച്ചടക്കാത്ത കേസുകളിൽ ജപ്‌തി നടപടികൾ സ്വീകരിക്കാൻ കഴിയാതായി. വായ്‌പ തിരിച്ചടച്ചവർക്ക് ആധാരം ലഭിക്കാത്ത സ്ഥിതിയുമുണ്ടായി. ബാങ്ക് തകർക്കാൻ ലക്ഷ്യമിട്ട് ബിജെപി–-കോൺഗ്രസ് നേതാക്കൾ നിക്ഷേപകരുടെ വീടുകളിൽ പോയി പണം പിൻവലിക്കാൻ സമ്മർദം ചെലുത്തിയിരുന്നു.








0 comments