കെ സുധാകരൻ വോട്ട് ചെയ്തതിൽ ചട്ടലംഘനം; വോട്ടിംഗ് കേന്ദ്രത്തിൽ അനുയായി വീഡിയോ പകർത്തി, കമ്മീഷന് പരാതി

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ സുധാകരൻ വോട്ട് രേഖപ്പെടുത്തിയതിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതായി പരാതി. വോട്ടിംഗ് യന്ത്രം ഇരിക്കുന്ന രഹസ്യ അറയിലേക്ക് സുധാകരന്റെ അനുയായി ജയന്ത് ദിനേശ് അതിക്രമിച്ചു കയറി മൊബൈലിൽ വീഡിയോ ചിത്രീകരിച്ചെന്നാണ് ആരോപണം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയെത്തിയിരിക്കുന്നത്. കണ്ണൂർ കീഴുന്ന സൗത്ത് യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം.
സുധാകരൻ വോട്ട് ചെയ്യാനായി ഇവിഎം കംപാർട്ട്‌മെന്റിന് അടുത്തേക്ക് പോയപ്പോൾ അനുയായി കൂടെപ്പോവുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിലുള്ളത്. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ട് രേഖപ്പെടുത്തുന്നിടത്തേക്ക് വോട്ടർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനമില്ല.
സഹായിയുടെ ആവശ്യമുള്ള 'ഓപ്പൺ വോട്ട്' അല്ല സുധാകരൻ രേഖപ്പെടുത്തിയതെന്നും അതിനാൽ ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രഹസ്യ ബാലറ്റ് എന്ന ജനാധിപത്യ തത്വം ലംഘിക്കപ്പെട്ടതായും പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതൃത്വവും ആവശ്യപ്പെട്ടു. പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും വിലക്കുള്ളപ്പോഴാണ് സ്ഥാനാർത്ഥിക്കൊപ്പം എത്തിയ ആൾ വോട്ടിംഗ് കംപാർട്ട്‌മെന്റിൽ കയറി വീഡിയോ എടുത്തത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.









0 comments