കെ സ്‌മാർട്ട് ജനന– മരണ രജിസ്ട്രേഷൻ: അപേക്ഷകളിൽ 96.27 ശതമാനവും തീർപ്പാക്കി


സ്വന്തം ലേഖകൻ
Published on Mar 11, 2025, 12:01 AM | 1 min read
തിരുവനന്തപുരം: ഡിജിറ്റൽ ഗവേണൻസിന്റെ മുഖമായ കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ജനന –- മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിൽ 96.27 ശതമാനവും തീർപ്പാക്കി. 6.92 ലക്ഷം അപേക്ഷയിൽ 5.99 ലക്ഷം അപേക്ഷയാണ് തീർപ്പാക്കിയത്. ഏറ്റവും കൂടുതൽ ജനന രജിസ്ട്രേഷൻ അപേക്ഷ ലഭിച്ചത് കോഴിക്കോട് കോർപറേഷനിലാണ്. 26,111 എണ്ണം. ഇതിൽ 25,770 അപേക്ഷയും തീർപ്പാക്കി. തിരുവനന്തപുരം കോർപറേഷനിൽ 25,747 ജനന രജിസ്ട്രേഷൻ അപേക്ഷ കെ സ്മാർട്ടിലൂടെ ലഭിച്ചു. 25,649 എണ്ണം തീർപ്പാക്കി. തൃശൂർ: 11,571, കൊച്ചി: 11,429, കൊല്ലം: 7601 എന്നിങ്ങനെയാണ് മറ്റു കോർപറേഷനുകളിലെ എണ്ണം.
മരണവുമായി ബന്ധപ്പെട്ട 1.45 ലക്ഷം അപേക്ഷയാണ് കെ സ്മാർട് മുഖേന ലഭിച്ചിട്ടുള്ളത്. ഇതിൽ 1.32 ലക്ഷം അപേക്ഷ തീർപ്പാക്കി. അപേക്ഷകൾ അപ്രൂവൽ ലഭിച്ചാലുടൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭ്യമാകുന്ന തരത്തിലും സർട്ടിഫിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേരിട്ട് കെസ്മാർട്ട് വെബ്സൈറ്റിലേക്ക് പോയി വെരിഫൈ ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കൃത്യസമയത്ത് സേവനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും കെ സ്മാർട്ടിലൂടെ സാധിക്കും.
ജോലിഭാരം കുറയുന്നതിനാൽ ജീവനക്കാർക്ക് മറ്റ് ഭരണ നിർവഹണ കാര്യങ്ങളിൽ അവരുടെ കാര്യശേഷി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന്- കെ സ്മാർട്ട് പ്രിൻസിപ്പൽ സെക്രട്ടറി സന്തോഷ് ബാബു പറഞ്ഞു. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തണമെങ്കിൽ ഒരു ഓൺലൈൻ അപേക്ഷയിലൂടെ തന്നെ ഇതിന് കഴിയും. ഫയൽ ട്രാക്കിങ് സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ഫയൽ നീക്കം മനസ്സിലാക്കാനും കഴിയും.









0 comments