print edition ഷാജിയേട്ടാ... ആർ യു ലിസണിങ്? ഐ ആം ഹർട്ട്

സംവിധായകൻ ഷാജി എൻ കരുണിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ നടി അർച്ചന ചിത്രത്തിനു മുന്നിൽ നമസ്‌കരിക്കുന്നു
സ്വന്തം ലേഖിക
Published on May 01, 2026, 01:50 AM | 1 min read
തൃശൂർ: "ഷാജിയേട്ടാ... ആർ യു ലിസണിങ്? ഐ ആം ഹർട്ട് (ഷാജിയേട്ടാ നിങ്ങൾ കേൾക്കുന്നുണ്ടോ...? എനിക്ക് വളരെ വേദനയുണ്ട്)'' ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ സിനിമ "പിറവി'യിലെ നായിക അർച്ചന കണ്ണീരോടെ വിതുമ്പി. ഷാജി എൻ കരുൺ മെമ്മോറിയൽ കമ്മിറ്റി സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. വേർപാടിന്റെ വേദനയിൽ വാക്കുകൾ മുറിഞ്ഞും ദീർഘനിശ്വാസത്തോടെയുമാണ് അവർ അനുസ്‌മരണം പൂർത്തിയാക്കിയത്.
ഷാജി എൻ കരുണിന്റെ അഭാവം വിശ്വസിക്കാനാവുന്നില്ല. ഗുരു എന്നതിനേക്കാൾ തന്നോടും കുടുംബത്തോടും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിലൂടെ തന്റെ അമ്മയ്ക്ക് മകനെയും തങ്ങൾക്ക് മൂത്ത സഹോദരനെയും സുഹൃത്തിനെയും വഴികാട്ടിയെയും നഷ്ടമായി. ഇന്നും ആ വേദനയിലൂടെയാണ് കടന്നുപോകുന്നത്. ഷാജി എൻ കരുണിന് പകരം വയ്ക്കാൻ മറ്റാരുമില്ല. ഷാജി എൻ കരുണിനെ ആദ്യമായി കണ്ട ദിവസം ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസമായാണ് കരുതുന്നത്. –അർച്ചന പറഞ്ഞു.
ഡോ. കെ ഗോപിനാഥൻ അധ്യക്ഷനായി. കലാമണ്ഡലം ക്ഷേമാവതി, പ്രകാശ് മൂർത്തി, എം തങ്കമണി, സണ്ണി ജോസഫ്, പ്രിയനന്ദനൻ, അമ്പിളി, അശ്വിൻ ശേഖർ, ശരത്ത് ദാസ്, പട്ടണം റഷീദ്, സതി പ്രേംജി, ടി കൃഷ്ണനുണ്ണി, മുരളി മേനോൻ, ഡോ. വത്സലൻ വാതുശ്ശേരി, ഐ ഷൺമുഖദാസ്, എം സി രാജ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.










0 comments