ഇലന്തൂർ ആഭിചാര കൊലക്കേസ് പ്രതിയുടെ കൈയിൽ ഹാഷിഷ് ഓയിൽ; കോടതിയിലെത്തിച്ചതിൽ ഗുരുതര വീഴ്‌ച

മുഹമ്മദ് ഷാഫി
കൊച്ചി: ഇലന്തൂർ ആഭിചാര കൊലക്കേസിന്റെ വിചാരണയ്‌ക്കെത്തിച്ച ഒന്നാംപ്രതിയിൽനിന്ന് ഹാഷിഷ് ഓയിൽ കണ്ടെത്തിയതിൽ പൊലീസിന് ഗുരുതരവീഴ്‌ച. സംഭവത്തിൽ എറണാകുളം റൂറൽ, സിറ്റി പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
കാലടി പൊലീസും കടവന്ത്ര പൊലീസും ചേർന്നാണ് ചൊവ്വാഴ്‌ച പനമ്പിള്ളിനഗർ ഇടമലയാർ സ്പെഷ്യൽ കോടതിയിൽ ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവരെ ഹാജരാക്കിയത്.
ഒന്നാംപ്രതി പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (56)യിൽനിന്നാണ് ആറ് ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്.
വിചാരണയ്ക്കുശേഷം വൈകിട്ടോടെ പ്രതികളെ തിരികെക്കൊണ്ടുപോകുന്നസമയത്താണ് ഷാഫിയുടെ കൈയിൽ രണ്ടു ചെറിയ കുപ്പികളിലായി ആറ് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. കോടതിക്ക് പുറത്തുവച്ചോ, ശുചിമുറിയിൽ പോയപ്പോഴോ ആരെങ്കിലും കൈമാറിയതാകാമെന്നാണ് സംശയിക്കുന്നത്. എൻഡിപിഎസ് നിയമപ്രകാരം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌ത ഷാഫിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ജയിലിലേക്കുതന്നെ അയച്ചു. വ്യാഴാഴ്‌ചയും മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നുണ്ട്.









0 comments